ദുബൈ: മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണമുള്ള സാമ്പത്തിക സമ്മർദങ്ങളുണ്ടെങ്കിലും സർവീസുകൾ വെട്ടിക്കുറക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് എമിറേറ്റ്‌സ് പ്രസിഡന്‍റ് ടിം ക്ലാർക്ക് വ്യക്തമാക്കി. ജർമനിയിലെ ബെർലിനിലേക്ക് സർവീസ് നടത്താനുള്ള അനുമതിക്കായി വിമാനക്കമ്പനി ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യു.എസ്-ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ നിലവിൽ വന്ന പശ്ചാത്തലത്തിലും, എമിറേറ്റ്‌സ് ദുബൈ വഴി ഇന്ത്യ, ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് സർവിസ് തുടരുകയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനങ്ങളിൽ കൂടുതൽ ഇന്ധനം കരുതുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സർവീസുകളുടെ എണ്ണം കുറക്കാനോ പരിമിതപ്പെടുത്താനോ ഞങ്ങൾക്ക് ഒരു ഉദ്ദേശ്യവുമില്ല. അധികമായി വരുന്ന ചെലവുകളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ക്ലാർക്ക് പറഞ്ഞു. ജർമനിയിൽ കൂടുതൽ വിപുലീകരണത്തിനാണ് എമിറേറ്റ്‌സ് ഇപ്പോൾ ലക്ഷ്യമിടുന്നത്. പുതിയ ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത് അവിടുത്തെ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, ഹാർഡ്‌വെയർ ലഭ്യത പരിമിതമാണെങ്കിലും, തങ്ങളുടെ പരമാവധി വിമാനങ്ങളിൽ സൗജന്യ ‘സ്റ്റാർലിങ്ക്’ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ശ്രമങ്ങളും എമിറേറ്റ്‌സ് നടത്തുന്നുണ്ട്. ബെർലിനിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നതിനായി എമിറേറ്റ്‌സ് ഏറെക്കാലമായി ശ്രമിച്ചുവരികയാണ്. ബെർലിൻ വിമാനത്താവളത്തിൽ സർവീസ് നടത്താനുള്ള സ്ലോട്ടുകൾ എമിറേറ്റ്‌സ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, സർവീസ് ആരംഭിക്കാനുള്ള അന്തിമ അനുമതി ഇനിയും ലഭിച്ചിട്ടില്ലെന്ന് ക്ലാർക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.