എൽ നിനോ പ്രതിഭാസം; യു.എ.ഇയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത
ദുബൈ: ശക്തമായ ‘എൽ നിനോ’ പ്രതിഭാസത്തിന്‍റെ സ്വാധീനം കാരണം യു.എ.ഇയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന പ്രകൃതിദത്ത കാലാവസ്ഥാ വ്യതിയാനമാണ് എൽ നിനോ. എന്നാൽ, ഇതിന്‍റെ നേരിട്ടുള്ള ആഘാതം പസഫിക് മേഖലയിലാണെങ്കിലും യു.എ.ഇ ഉൾപ്പെടെയുള്ള ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരോക്ഷമായ കാലാവസ്ഥാമാറ്റങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്.
ലോകത്തിലെ ചില പ്രദേശങ്ങളിൽ വരൾച്ചക്കും മറ്റു ചിലയിടങ്ങളിൽ അതിശക്തമായ മഴക്കും എൽ നിനോ വഴിതെളിക്കാറുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇ ഉള്ളത്. ഈ വർഷം എൽ നിനോ പ്രതിഭാസം ശക്തമായതിനാൽ വരും ദിവസങ്ങളിൽ രാജ്യത്ത് മഴയുടെ അളവ് വർധിപ്പിക്കാൻ അത് കാരണമായേക്കും.
അന്തരീക്ഷത്തിൽ ആവശ്യമായ ഈർപ്പവും മാറ്റങ്ങളും ഉണ്ടാകുന്ന സമയങ്ങളിൽ ശക്തമായ മഴ പെയ്യാൻ ഈ പ്രതിഭാസം അനുകൂലമായ അന്തരീക്ഷമൊരുക്കും. എന്നാൽ, നിലവിൽ രാജ്യത്തെ കാലാവസ്ഥാ സ്ഥിതിഗതികൾ പൂർണമായും ശാന്തവും സുരക്ഷിതവുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ കാലാവസ്ഥാ വ്യതിയാനങ്ങൾ 24 മണിക്കൂറും വിദഗ്ധർ നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ ബാധിക്കുന്ന തരത്തിൽ വലിയ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടായാൽ ഔദ്യോഗിക ചാനലുകൾ വഴി മുൻകൂർ വിവരങ്ങളും മുന്നറിയിപ്പുകളും നൽകുമെന്നും എൻ.സി.എം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ വഴിയും മറ്റും വരുന്ന വ്യാജ വാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോടും മാധ്യമങ്ങളോടും അധികൃതർ അഭ്യർഥിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.