മറിയം റാശിദ് ബോൻഫൂർ
ദുബൈ പൊലീസിന്‍റെ 28 കേന്ദ്രങ്ങളിൽ സൗരോർജ പദ്ധതി പൂർത്തിയായി; കാർബൺ പുറന്തള്ളലിൽ 26,000 ടണ്ണിന്‍റെ കുറവ്
ദുബൈ: ദുബൈ പൊലീസിന്‍റെ പരിസ്ഥിതി സൗഹൃദ ഊർജ്ജ നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. ഇതിന്‍റെ ഭാഗമായി 28 കേന്ദ്രങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു. ഇതോടെ സ്ഥാപനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളലിൽ പ്രതിവർഷം 26,000 ടണ്ണിന്‍റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ദുബൈ പൊലീസ് കെട്ടിടങ്ങളിൽ നിന്നുള്ള ആകെ കാർബൺ പുറന്തള്ളലിന്‍റെ 20 ശതമാനത്തോളം വരും.
ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോർട്ടിന്‍റെ നേതൃത്വത്തിൽ 2023-ലെ സി.ഒ.പി28 ഉച്ചകോടിയിലാണ് ഈ ദീർഘകാല പദ്ധതിക്ക് തുടക്കമിട്ടത്. പൊലീസ് സ്റ്റേഷനുകൾ, ജനറൽ ഡിപാർട്മെന്റുകൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ സൗരോർജ്ജത്തിലേക്ക് മാറ്റിയത്. കെട്ടിടങ്ങളുടെ പഴക്കം, രൂപകൽപന, പ്രവർത്തന രീതികൾ എന്നിവ കൃത്യമായി പഠിച്ച ശേഷമാണ് ദൈനംദിന സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ പദ്ധതി നടപ്പാക്കിയത്. അടുത്ത 25 വർഷം കൊണ്ട് പൂർണമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026 അവസാന പാദത്തിൽ ആരംഭിക്കും.
സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനപ്പുറം വിഭവങ്ങളുടെ ശരിയായ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ഊർജ്ജ കാര്യക്ഷമതാ വിഭാഗം ഡയറക്ടർ ലെഫ്. എഞ്ചിനീയർ മറിയം റാശിദ് ബോൻഫൂർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ കോംപാക്റ്റിൽ ഔദ്യോഗികമായി അംഗത്വമെടുത്ത ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയാണ് ദുബൈ പൊലീസ്. പദ്ധതിയുടെ വിശദാംശങ്ങൾ ആപ്പിൾ, സ്‌പോട്ടിഫൈ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ദുബൈ പൊലീസിന്‍റെ ഔദ്യോഗിക പോഡ്‌കാസ്റ്റിലും പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.