ദുബൈ: ശാരീരിക മാനസിക വ്യതിയാനങ്ങളുള്ള ജനങ്ങളുടെ ശാക്തീകരണത്തിനായി ദേശീയ നയം നിലവിൽ വന്നു. നയം പ്രഖ്യാപിച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഇൗ സമൂഹത്തെ ഇനിമേൽ ഭിന്നശേഷിക്കാർ എന്നല്ല ദൃഢചിത്തർ എന്നു വിശേഷിപ്പിക്കണമെന്ന് നിർദേശിച്ചു. ഇവർക്കായുള്ള സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് എല്ലാ സ്ഥാപനങ്ങളിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. സർവീസ് ഒഫീസർ ഫോർ ഡിറ്റർമിൻഡ് വൺസ്^ദൃഢചിത്തർക്കായുള്ള സേവകൻ എന്നാണ് ഇൗ ഉദ്യോഗസ്ഥർ അറിയപ്പെടുക. വ്യതിയാനങ്ങളുള്ള മനുഷ്യർ കഴിഞ്ഞ കാലങ്ങളിൽ കരഗതമാക്കിയ നേട്ടങ്ങൾ വിലയിരുത്തിയാൽ ആത്മവിശ്വാസവും നിശ്ചയ ദാർഢ്യവും കൊണ്ട് അസാധ്യമായതും നേടിയെടുക്കാമെന്ന് ബോധ്യപ്പെടുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. സാമൂഹിക സേവന മന്ത്രാലയത്തിലെത്തി അവിടുത്തെ പ്രതിഭകളുടെ പ്രവർത്തനങ്ങളും മന്ത്രാലയം നൽകുന്ന സേവനങ്ങളും വിലയിരുത്തിയ ശേഷമാണ് വൈസ് പ്രസിഡൻറിെൻറ പ്രഖ്യാപനം. കാബിനറ്റ് ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ഗർഗാവി, സാമൂഹിക ക്ഷേമ മന്ത്രി നജ്ലാ മുഹമ്മദ് അൽ അവാർ എന്നിവരും ശൈഖിനെ അനുഗമിച്ചിരുന്നു. ഗർഭ കാലത്തു തന്നെ പരിശോധനകളും മുൻകരുതലുകളും ഒരുക്കി വ്യതിയാനങ്ങൾ പ്രതിരോധിക്കാനും വ്യതിയാനങ്ങളോടെ ജനിക്കുന്ന കുട്ടികളെ തുല്യ അവസരങ്ങൾ നൽകി സമൂഹത്തിൽ ഉൾക്കൊള്ളിച്ച് വളർത്തിയെടുക്കാനുമാണ് ലക്ഷ്യമിടുന്നത്.ഇതിനായി ആരോഗ്യം,വിദ്യാഭ്യാസം,തൊഴിൽ പരിശീലനം, സാമൂഹിക സുരക്ഷ, കുടുംബ ശാക്തീകരണം, സാംസ്കാരിക ജീവിതം എന്നിവയിലൂന്നിയ ഏറ്റവും മികച്ച സൗകര്യങ്ങളും പദ്ധതികളും ഒരുക്കാനാണ് തീരുമാനം. സ്കൂൾ പാഠ്യപദ്ധതിയിലും മാറ്റങ്ങൾ വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.