ദുബൈ: റമദാനിൽ ആസൂത്രിതമായി നടത്തുന്ന യാചനക്കെതിരെ ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ച് ദുബൈ പൊലീസ്. മാർച്ച് 13 മുതൽ കാമ്പയിന് തുടക്കമാകും. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന യാചന തടയുകയാണ് ലക്ഷ്യം. യാചന പിടിക്കപ്പെട്ടാൽ 5,000 ദിർഹം വരെ പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അൽ തവാറിലെ പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനുള്ള ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ സഈദ് അൽ ഖ്വമ്സിയാണ് റമദാനിൽ യാചനവിരുദ്ധ കാമ്പയിനിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. റമദാനിൽ യാചകർ ജനങ്ങളുടെ ജീവകാരുണ്യ മനഃസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. ഇത് പ്രോത്സാഹിപ്പിക്കാനാവില്ല. സാമൂഹിക ക്ഷേമത്തിനും ഇത്തരം സ്വഭാവക്കാർ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
യാചനയിൽ ഏർപ്പെടുകയും രാജ്യത്തിന് പുറത്തുനിന്ന് യാചകരെ എത്തിക്കുകയും ചെയ്യുന്നവർക്ക് ആറു മാസത്തിൽ കുറയാത്ത ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. പാവങ്ങളെ സഹായിക്കാനെന്ന് അവകാശപ്പെട്ട് യാചന പ്രോത്സാഹിപ്പിക്കാൻ ചിലർ സമൂഹ മാധ്യമങ്ങളെ ചൂഷണം ചെയ്യുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കും. 2012ൽ പാസാക്കിയ ഇൻഫർമേഷൻ ടെക്നോളജി ക്രിമിനൽ നിയമപ്രകാരം മതിയായ ലൈസൻസോ അനുമതിയോ ഇല്ലാതെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഫണ്ട് പിരിക്കുന്നത് പ്രോത്സാഹിപ്പിച്ചാൽ 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ ഈടാക്കാം. യാചകർക്ക് പണം നൽകരുതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക മാർഗങ്ങൾ തിരഞ്ഞെടുക്കണമെന്നും ജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു. അർഹതപ്പെട്ടവരിലേക്ക് സഹായം എത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും. 99 ശതമാനം യാചകരും അതൊരു പ്രഫഷനായാണ് കാണുന്നതെന്നും ദുബൈ പൊലീസ് പറഞ്ഞു. യാചന ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ അറിയിക്കണം. 2020നും 2023നും ഇടയിൽ 17,000 യാചകരാണ് പിടിയിലായത്. ഇതിൽ 487 പേർ സ്ത്രീകളും 1238 പേർ പുരുഷന്മാരുമാണ്.
ദുബൈ: എമിറേറ്റിൽ ഒരു മാസമായി ഭിക്ഷാടനം നടത്തിവന്ന സ്ത്രീയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 30,000 ദിർഹം കണ്ടെത്തി. പള്ളികളുടെയും റസിഡൻഷ്യൽ ഏരിയകളുടെയും പരിസരത്ത് ഒരു മാസത്തിനുള്ളിൽ നടത്തിയ ഭിക്ഷാടനത്തിലൂടെയാണ് ഇത്രയും തുക ഇവർ നേടിയതെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പാണ് ഇവർ അറസ്റ്റിലായത്. സന്ദർശന വിസയിലാണ് ഇവർ ദുബൈയിലെത്തിയത്. പ്രതിയെ ദുബൈ പൊലീസ് പ്രോസിക്യൂഷന് കൈമാറി. ജനങ്ങളുടെ ദയ പിടിച്ചുപറ്റാൻ പല രീതിയിലുള്ള സൂത്രങ്ങളാണ് ഭിക്ഷാടകർ ഉപയോഗിക്കുന്നതെന്നും അതിൽ വഞ്ചിതരാവരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മറ്റൊരു സംഭവത്തിൽ രണ്ട് ഭിക്ഷാടകരെ പിടികൂടിയപ്പോൾ ഇവരിൽനിന്ന് യഥാക്രമം 70,000, 60,000 ദിർഹം വീതമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.