ദുബൈ: താമസകേന്ദ്രങ്ങളിലും ചെറുകിട കച്ചവട മേഖലകളിലും മോഷണം തടയുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയുമായി ദുബൈ പൊലീസ്. നിർമിതബുദ്ധിയടക്കം ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് എമിറേറ്റിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പദ്ധതി രൂപപ്പെടുത്തിയത്. മോഷണം തടയാനും അതിവേഗത്തിൽ മോഷ്ടാക്കളെ പിടികൂടാനുമാണ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. താമസസ്ഥലങ്ങൾ, നിർമാണ സ്ഥലങ്ങൾ, ധനവിനിമയ സ്ഥാപനങ്ങൾ, ദുബൈ ഗോൾഡ് സൂഖ് എന്നിവിടങ്ങളിലാണ് പ്രധാനമായും പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്.
പൊട്ടിക്കാൻ കഴിയാത്ത ഗ്ലാസ് പാനലുകൾ, തകർക്കാനാവാത്ത ലോക്കുകൾ, ഇരുമ്പ് വാതിലുകൾ എന്നിവ ഉപയോഗപ്പെടുത്താനും പൊലീസ് പദ്ധതിയുടെ ഭാഗമായി നിർദേശിക്കും. മോഷണസാധ്യത കൂടുതലുള്ള വെയർഹൗസുകളിൽ ചിലതിൽ നിലവിൽ പുതിയ സംവിധാനങ്ങളുള്ള ലോക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം 309 വെയർഹൗസുകളിലും ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് അടിസ്ഥാനമാക്കി എല്ലാ വെയർഹൗസുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാൻ അധികൃതർ ലക്ഷ്യംവെക്കുന്നുമുണ്ട്.
എല്ലാ താമസമേഖലകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ഇവ പൊലീസ് കൺട്രോൾ റൂമുമായും സുരക്ഷ പട്രോളിങ് സർവിസുമായും ബന്ധിപ്പിക്കണമെന്നും നേരത്തെ നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ താമസ സ്ഥലങ്ങളിലെയും തോട്ടക്കാർക്ക് ലൈസൻസ് നൽകാനും ഇവർക്ക് അംഗീകൃത വിസയുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ പദ്ധതിയിൽ പൊലീസ് നിർദേശിക്കുന്നു. തോട്ടക്കാർക്ക് പ്രത്യേക യൂനിഫോം നൽകുകയും അതുവഴി അവരെ തിരിച്ചറിയാൻ സാധിക്കുന്ന രീതിയുണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ‘സ്മാർട്ട് ഹോം പ്രോജക്റ്റ്’ വഴി വീടുകളിൽ സെൻസറുകളും കാമറകളും സ്ഥാപിക്കുന്നതിനും വിദൂര നിരീക്ഷണത്തിനും നിദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം മൊത്തം 330 വീടുകളിലും ഈ വർഷം 450 വീടുകളിലും ഇത് സ്ഥാപിച്ചു. ഇവയിൽ ഒരിടത്തുപോലും മോഷണം രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.