ദുബൈ ഹാർബറിൽ ബോട്ട് ഷോ സന്ദർശിക്കാനെത്തിയ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്

ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോയ്ക്ക് തുടക്കം

ദുബൈ: മിഡിൽ ഈസ്റ്റിലെ വലിയ ബോട്ട് ഷോ ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ തുടങ്ങി. ദുബൈ ഹാർബറിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. നാവിക വിനോദരംഗത്തെ 800 ബ്രാൻഡുകൾ പങ്കെടുക്കുന്നു. മാർച്ച് 13നു സമാപിക്കും.

ദുബൈ ഹാർബർ തുറന്ന ശേഷം നടക്കുന്ന ആദ്യ ഷോയും കോവിഡാനന്തരമുള്ള വലിയ അന്താരാഷ്ട്ര ഷോയുമിതാണ്. 400 ബോട്ടുകളാണ് ഇക്കുറിയുള്ളത്. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനമണിത്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററാണ് അഞ്ചു ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

ലോകപ്രശസ്ത ബോട്ടുകൾ സംഗമിക്കും. സൺറീഫിന്‍റെ 80 എക്കോലൈൻ, പ്രിൻസസ് വൈ 85, സാൻ ലോറൻസോയുടെ എസ്.എക്സ് 88 തുടങ്ങിയവ എത്തി. ഒഴുകുന്ന 'സൗധങ്ങളായ'ഫെഡ്ഷിപ്പ്, മജസ്റ്റി, നൊമാഡ്, ക്രാഞ്ചി, ലർസെൻ തുടങ്ങി ഈ ഇനത്തിൽപെട്ട 50ഓളം ബോട്ടുകളുമുണ്ട്.

ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ 12.6 ശതമാനവും മിഡ്ൽ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങൾ പുറത്തിറക്കുന്നതിനും വേദി സാക്ഷ്യം വഹിക്കും. യു.എ.ഇയിലെ ആഭ്യന്തര ബോട്ടുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 'പ്രൗഡ്ലി യു.എ.ഇ'പരിപാടിയുമുണ്ട്. അൽ റുബ്ബാൻ മറൈൻ, ജുൾഫാർ ക്രാഫ്റ്റ്, അൽ മസ്റൂയി ബോട്ട് തുടങ്ങിയ പ്രാദേശിക ബ്രാൻഡുകളും ചെറിയ മത്സ്യബന്ധന ബോട്ടുകളുമുണ്ട്. കപ്പിത്താന്മാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്നു. പായ്വഞ്ചി, തുഴച്ചിൽ വള്ളം, ജെറ്റ്സ്കീ, വിൻഡ് സർഫിങ് എന്നിവയെ കുറിച്ചുള്ള അറിവും ലഭിക്കും.

ദുബൈ ബോട്ട് ഷോയുടെ വെബ്സൈറ്റിൽനിന്ന് (boatshowdubai.com) ടിക്കറ്റ് ബുക്ക് ചെയ്യാം. 12 മുതൽ 18 വരെ പ്രായമുള്ളവർക്ക് 20 ദിർഹമും മറ്റുള്ളവർക്ക് 35 ദിർഹമുമാണ് നിരക്ക്.

Tags:    
News Summary - Dubai in International Boat Show Beginning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.