ദുബൈ:ദുബൈ നഗരത്തില്‍ ആകാശ ടാക്സികള്‍ ഈവര്‍ഷം അവസാനത്തോടെ പരീക്ഷണ പറക്കല്‍ ആരംഭിക്കും. ഡ്രൈവറില്ലാതെ പറക്കുന്ന ടാക്സികള്‍ നിര്‍മിക്കാന്‍ ദുബൈ ഗതാഗത വകുപ്പ് (ആര്‍.ടി.എ) ജര്‍മന്‍ കമ്പനി വോളോകോപ്റ്ററുമായി കരാര്‍ ഒപ്പിട്ടു.ഗതാഗത കുരുക്കിനെ ഭയക്കാതെ ദുബൈ ആകാശത്ത് പറന്ന് നടക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. രണ്ട് യാത്രക്കാരെ വഹിച്ച് പറക്കുന്ന സ്വയം നിയന്ത്രിത ആകാശ പേടകങ്ങളായിരിക്കും ഇവ. മണിക്കൂറില്‍ 50 കിലോ മീറ്റർ വേഗത്തില്‍ പറക്കുന്ന ഈ ടാക്സികള്‍ക്ക് ആകാശത്തിലൂടെ പരമാവധി 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനാകും. 40 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 30 മിനിറ്റ് പറക്കാം. സുരക്ഷ ഉറപ്പാക്കാന്‍ 18 റോട്ടറുകളുണ്ട്.
ഏതെങ്കിലും റോട്ടറിന് തകരാറ് സംഭവിച്ചാലും ലാന്‍ഡിങ് തടസപ്പെടില്ല. ഒമ്പത് ബാറ്ററികളിലാണ് ഇവ പ്രവര്‍ത്തിക്കുക. രണ്ട് മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ നീളവുമുള്ള ആകാശ ടാക്സികള്‍ സര്‍വീസ് നടത്തുന്ന സ്ഥലങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. സ്വയം നിയന്ത്രിക്കുന്ന ഓട്ടോപൈലറ്റ് സംവിധാനമായതിനാല്‍ ഇത് ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ വേണ്ടതില്ല. ആകാശടാക്സിയുടെ അന്താരാഷ്ട്ര അംഗീകാരങ്ങളും നിയമസംവിധാനങ്ങളും പൂര്‍ത്തായാക്കാനാണ് ആര്‍.ടി.എ കാത്തിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വീസ് എന്നതിനാല്‍ നിയമങ്ങളും ആദ്യത്തേതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.