അബൂദബി മുസഫയിലെ ഡ്രൈവ് ത്രൂ സെന്‍ററിൽ പി.സി.ആര്‍ ടെസ്റ്റിനായുള്ള വാഹനങ്ങളുടെ നിര

അബൂദബിയിൽ ഡ്രൈവ് ത്രൂ പി.സി.ആര്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ തിരക്ക്

അബൂദബി: എമിറേറ്റിലേക്കുള്ള 'ഗ്രീന്‍ പാസ്' എന്‍ട്രി നടപടി ക്രമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പ്രതിവാര പി.സി.ആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയതും മൂലം തലസ്ഥാനത്ത് ഡ്രൈവ് ത്രൂ പി.സി.ആര്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. അബൂദബി ആസ്ഥാനമായ സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ആശുപത്രിയില്‍ ദിനംപ്രതി 4000ത്തോളം പേരാണ് ഡ്രൈവ് ത്രൂ പി.സി.ആര്‍ പരിശോധന സൗകര്യം ഉപയോഗിക്കുന്നത്. വാഹനത്തില്‍ ഇരുന്നുതന്നെ പി.സി.ആര്‍ എടുക്കാനുള്ള സൗകര്യമാണ് ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലുള്ളത്. സ്കൂൾ പ്രവേശനത്തിനുകൂടി പി.സി.ആർ നിർബന്ധമാക്കിയതോടെ വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് കരുതുന്നത്.

അബൂദബിയില്‍ കോവിഡ് പി.സി.ആര്‍ പരിശോധനഫലം വൈകുന്നത് ഒഴിവാക്കുന്നതിന് സേഹയുടെ കീഴില്‍ അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം അടുത്തിടെ ദീര്‍ഘിപ്പിച്ചിരുന്നു. അബൂദബി മുസഫ വ്യവസായ മേഖല 12, 32 സോണുകളിലെ തമൂഹ് ഹെല്‍ത്ത് കെയര്‍ ടെൻറുകളില്‍ 24 മണിക്കൂര്‍ പി.സി.ആര്‍ പരിശോധനക്കുള്ള സൗകര്യവുമുണ്ട്.

സേഹയുടെ അബൂദബി നഗരത്തിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ക്കുപുറമെ അല്‍വത്ബ, അല്‍ ബാഹിയ, അല്‍ മന്‍ഹല്‍, ഷംക, അല്‍ മദീന, റബ്ദാന്‍ എന്നിവിടങ്ങളിലെയും അല്‍ഐനിലെ അഷ്‌റെജ്, അല്‍ ഹിലി, അല്‍ സരൂജ്, അല്‍ ആമിറ എന്നിവിടങ്ങളിലെയും കേന്ദ്രങ്ങളുടെ പ്രവൃത്തി സമയമാണ് ദീര്‍ഘിപ്പിച്ചത്.നിലവിൽ അബൂദബിയിലേക്കു പ്രവേശിക്കാൻ വാക്‌സിന്‍ എടുക്കാത്തവര്‍ നിര്‍ബന്ധമായും പി.സി.ആര്‍ നെഗറ്റിവ് ഫലം ഹാജരാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്ക് അബൂദബിയിലേക്കുള്ള പ്രവേശന കവാടത്തില്‍ ഗ്രീന്‍ പാസ് കാണിക്കണം.

ജോലി സ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ചില സ്വകാര്യ കമ്പനികളിലുമെല്ലാം പ്രവേശനത്തിനും ജോലി ചെയ്യാനും ഗ്രീന്‍ സ്റ്റാറ്റസാണ് മാനദണ്ഡം. അബൂദബിയില്‍ ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.

വാക്‌സിന്‍ എടുത്തവര്‍ക്ക് ഒരുതവണ പി.സി.ആര്‍ ടെസ്റ്റ് എടുത്താല്‍ 14 ദിവസത്തേക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏഴുദിവസത്തേക്കുമാണ് ഗ്രീന്‍ പാസ് ലഭിക്കുക. നിശ്ചിത ഇടവേളകളില്‍ പി.സി.ആര്‍ എടുത്താലേ ഗ്രീന്‍പാസ് നിലനില്‍ക്കൂ.

Tags:    
News Summary - Crowds at PCR test centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.