ഷാർജ: കുട്ടികളെ വായനയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും കൈപിടിച്ച് ആനയിച്ച് വിശാലമായ ലോകം അവർക്കായി തുറന്നിടുകയും ചെയ്ത ഷാർജക്ക് ലോകത്തിലെ ആദ്യ കുട്ടികളുടെ സൗഹൃദ നഗരമെന്ന പദവി. ഇതുസംബന്ധിച്ച യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യു.എൻ.ഐ.സി.ഇ.എഫ്) ബഹുമതിയുടെ സാക്ഷ്യപത്രം സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഏറ്റുവാങ്ങി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഷാർജയെ ‘ബേബി ഫ്രണ്ട്ലി സിറ്റി’ എന്ന പദവി നൽകി ആദരിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് പുതിയ ബഹുമതി. ഷാർജ കൺസൾട്ടൻസി കൗൺസിലിൽ നടന്ന കുട്ടികളുടെയും യുവാക്കളുടെയും പ്രത്യേക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ശൈഖ ബുദൂർ ബിൻത് സുൽത്താൻ ആൽ ഖാസിമിയും സന്നിഹിതയായിരുന്നു.
കുട്ടികളുടെ ക്ഷേമത്തിന് പരിധിയില്ല, അത് പ്രാദേശിക, അന്തർദേശീയ അംഗീകാരം ലഭിക്കുന്നതിനും അപ്പുറത്താണെന്നും കുട്ടികളെ പരിപാലിക്കുന്നത് ദൈവിക കടമയാണെന്നും ശൈഖ് സുൽത്താൻ പറഞ്ഞു. യു.എൻ.ഐ.സി.ഇ.എഫ് ഗൾഫ് ഏരിയ ഓഫീസ് ആക്റ്റിവിറ്റി പ്രതിനിധി ബാലഗോപാൽ ഗോപാലൻ, പോളിസി ആൻഡ് അഡ്വാക്കസി സ്പെഷ്യലിസ്റ്റ് ലൂയിസ് തിവാന്ത്, സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഇസ്സാം അലി, ഗൾഫ് ഏരിയ ഓഫീസ് പ്രതിനിധി ഡോ. ഡാലിയ ഹർ എന്നിവർ യൂനിസെഫ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.