ദുബൈ ഖിസൈസിലെ സെൻട്രൽ സ്കൂളിലെത്തിയ വിദ്യാർഥികളെ അധ്യാപകർ സ്വീകരിക്കുന്നു
ദുബൈ: മഹാമാരിയിലകപെട്ട ഒരു വർഷത്തിനുശേഷം ദുബൈയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതു അധ്യയന വർഷത്തിന് തുടക്കം. നേരിട്ട് ക്ലാസിലെത്തിയ കുട്ടികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ കുട്ടികളെത്തിയെന്ന ആശ്വാസത്തിലാണ് അധ്യാപകർ. പ്രവേശനോത്സവവും മിഠായികളുമായാണ് സ്കൂളുകൾ കുട്ടികളെ സ്വീകരിച്ചത്. വിരലിലെണ്ണാവുന്ന കുട്ടികളെത്തിയ സ്കൂളുകൾ പോലും പ്രവേശനോത്സവം മോശമാക്കിയില്ല. അലങ്കാരങ്ങൾക്കൊപ്പം കോവിഡ് മുന്നറിയിപ്പ് സ്റ്റിക്കറുകളും ഇക്കുറി ഇടംപിടിച്ചു. പ്രവേശന കവാടത്തിൽ സാനിറ്റൈസറും താപപരിശോധന സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
ദുബൈയിലെ സ്കൂളുകൾ മാത്രമാണ് തുറന്നത്. എന്നാൽ, ചില സ്കൂളുകൾ ഈസ്റ്റർ അവധി നൽകിയതിനാൽ തിങ്കളാഴ്ച മാത്രമേ തുറക്കൂ. മറ്റ് എമിറേറ്റുകളിൽ 11നാണ് ക്ലാസ് തുടങ്ങുന്നത്. വിദേശ, പ്രാദേശിക സിലബസുകളിലെ വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങിയിട്ടുണ്ട്. ഇവർക്ക് മൂന്നാം ടേമാണ് തുടങ്ങിയത്.
മാർച്ച് ഏഴിനാണ് ദുബൈയിലെ സ്കൂളുകളിൽ വസന്തകാല അവധി തുടങ്ങിയത്. മറ്റ് എമിറേറ്റുകളിൽ 14 മുതലായിരുന്നു അവധിക്കാലം. ഈ അധ്യയന വർഷവും പഠനരീതി രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്. ഓൺലൈനോ നേരിട്ടുള്ള ക്ലാസോ രണ്ടും ചേർന്ന പഠന രീതിയോ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. കൂടുതൽ രക്ഷിതാക്കളും ഓൺലൈൻ പഠനരീതിയാണ് തെരഞ്ഞെടുത്തതെന്നാണ് ആദ്യ ദിവസത്തെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, കഴിഞ്ഞ അധ്യയന വർഷത്തിലെ അവസാന ടേമുകളുമായി താരതമ്യം ചെയ്യുേമ്പാൾ കൂടുതൽ രക്ഷിതാക്കൾ കുട്ടികളെ ക്ലാസിലേക്ക് അയക്കാൻ സന്നദ്ധമായിട്ടുണ്ട്. രക്ഷിതാക്കളുടെ അഭിപ്രായമറിയാൻ സ്കൂളുകൾ സർവേ നടത്തിയിരുന്നു. വിവിധ സ്കൂളുകളിൽ പലരീതിയിലായിരുന്നു പ്രതികരണം. ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെൻറുകൾ പഠന രീതി തെരഞ്ഞെടുത്തത്. ബാച്ചുകളാക്കി ഇടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നൽകുന്ന രീതിയും സ്കൂളുകൾ അവലംബിച്ചിട്ടുണ്ട്. കോവിഡ് പ്രോേട്ടാകോൾ പാലിക്കേണ്ടതിനാൽ ക്ലാസിൽ കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണമുള്ളതിനാലാണ് ബാച്ചുകളാക്കുന്നത്. സ്കൂൾ വാഹനങ്ങളിൽ വരുന്ന കുട്ടികൾക്കും സൗകര്യമേർപെടുത്തിയിട്ടുണ്ട്. മുതിർന്ന ക്ലാസിെല കുട്ടികൾ കുത്തിവെപ്പ് എടുത്തശേഷം കൂടുതലായി ക്ലാസുകളിലേക്കെത്തുമെന്ന പ്രതീക്ഷയും മാനേജ്മെൻറുകൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.