ഷാര്‍ജ: കുട്ടികളുടെ സുരക്ഷാ കാമ്പയിനിെൻറ ഭാഗമായി ഷാര്‍ജയില്‍ 366 കാര്‍സീറ്റുകള്‍ വിതരണം ചെയ്തു. ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്‍െറ (എഫ്.ടി.സി) സഹകരണത്തോടെയായിരുന്നു പരിപാടി. വാഹനങ്ങളില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കി റോഡപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടക്കുന്നത്.
എഫ്.ടി.സി തലവനും ദുബൈ പൊലീസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ഫോര്‍ ഓപ്പാറേഷന്‍ അഫയേഴ്സ് മേജര്‍ ജനറല്‍ മുഹമ്മദ് സെയിഫ് ആല്‍ സഫീന്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് (എസ്.സി.എഫ്.എ) വകുപ്പ് ഡയറക്ടര്‍ ഹനദി സലെ ആല്‍ യഫീ, ഷാര്‍ജ പൊലീസ് ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി എന്നിവര്‍ സന്നിഹിതരായിരുന്നു. എമിറേറ്റിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുക, റോഡ് അപകടങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആഘാതങ്ങളുടെ നിരക്ക് കുറക്കുക, പ്രായമായ കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റും ചെറിയ കുട്ടികള്‍ക്ക് കാര്‍ സീറ്റും ഉപയോഗിക്കുക തുടങ്ങിയ എഫ്.ടി.സിയുടെ നിയമം യാത്രക്കാര്‍ക്കിടയില്‍ ക്രിയാത്മകമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പുകളോടെ സഹകരണത്തോടെ കാമ്പയിന്‍ നടത്തുന്നത്.
യു.എ.ഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലും ഷാര്‍ജ പൊലീസും സംയുക്തമായി സഹകരിച്ചാണ് സായിദ് വര്‍ഷത്തിലെ ആദ്യ പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള റോഡപകടങ്ങളില്‍ 12.5ലക്ഷം ആളുകള്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികൾ വാഹനങ്ങളിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിതരണം ചെയ്ത കാര്‍ സീറ്റുകള്‍ ഏറ്റവും സുരക്ഷിതവും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതുമാണെന്നും എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അംഗീകരിച്ചതാണെന്നും ആല്‍ യഫീ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.