പത്ത് വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയ കാമറൂൺ ഫുട്ബാൾ താരം സാമുവൽ എറ്റോ ജി.ഡി.ആർ.എഫ്.എ ഓഫിസിൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്കും ഉദ്യോഗസ്ഥർക്കുമൊപ്പം
ദുബൈ: കാമറൂൺ ഫുട്ബാൾ താരം സാമുവൽ എറ്റോക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകി. കഴിഞ്ഞ ദിവസം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഓഫിസിലെത്തിയ സാമുവൽ എറ്റോക്ക് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് വിസ കൈമാറിയത്. ആഫ്രിക്കൻ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നാലുതവണ നേടിയ എറ്റോ എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരിൽ ഒരാളായാണ് കായിക ലോകം കണക്കാക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട, കരിയറിൽ 2000ലെ ഒളിമ്പിക്സിൽ കാമറൂണിന് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച പ്രധാന കളിക്കാരനാണ് സാമുവൽ. നാല് ആഭ്യന്തര ക്ലബ് കിരീടങ്ങളും മൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടി. ക്ലബ് ഫുട്ബാളിൽ 350 ഗോളുകൾ നേടിയ സാമുവൽ എറ്റോ, 2019 ലാണ് ഫുട്ബാളിൽ നിന്ന് വിരമിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിഗോ, പോൾ പോഗ്ബ, റോബർട്ടോ കാർലോസ്, റൊമാലു ലുകാകു, ഡിഡിയർ ഡ്രോഗ്ബ, മിറാലെം പിജാനിക്, ലോക ഒന്നാം നമ്പർ ടെന്നിസ് കളിക്കാരൻ നൊവാക് ജോക്കോവിച്ച് തുടങ്ങിയവർക്ക് മുമ്പ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു. യു.എ.ഇയിൽ 10 വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വിസ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിെൻറ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികൾക്ക് ഗോൾഡൻ വിസ അനുവദിക്കുന്നത്. വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് യു.എ.ഇ വിസ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.