പ്രതീകാത്മക ചിത്രം
ഷാർജ: 2024-25 സീസണുകളിൽ എമിറേറ്റിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്പോർട്സ് ക്ലബുകൾക്ക് 2.6 കോടി ദിർഹമിന്‍റെ പുരസ്കാരങ്ങൾ സമ്മാനിച്ച് യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വിത്യസ്ത തലങ്ങളിലായി കാഴ്ചവെച്ച മികച്ച ശ്രമങ്ങൾക്കും പ്രശംസനീയമായ നേട്ടങ്ങൾക്കുമുള്ള അംഗീകാരം എന്ന നിലയിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അവസാന സീസണിൽ കിരീടങ്ങളും ചാമ്പ്യൻഷിപ്പുകളും കരസ്ഥമാക്കിയ 21 ക്ലബുകളെയാണ് ആദരിച്ചത്.
ഷാർജ, കൽബ, കൽബ ഫുട്ബാൾ കമ്പനി, അൽ ബതീഹ, അൽ ബതീഹ ഫുട്ബാൾ കമ്പനി, ഖോർഫക്കാൻ, ഖോർഫക്കാൻ ഫുട്ബാൾ കമ്പനി, അൽ ഹംറിയ, ദിബ്ബ അൽ ഹിസൻ, അൽദൈദ്, അൽ മദാം, അൽ മലീഹ തുടങ്ങിയ 12 സ്പോർട്സ് ക്ലബുകൾ ഇതിൽ ഉൾപ്പെടും. കൂടാതെ ഷാർജ ഇക്വസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്, ഷാർജ സ്റ്റാഫ്-ഡിഫൻസ് സ്പോർട്സ് ക്ലബ്, ഷാർജ മറൈൻ സ്പോർട്സ് ക്ലബ്, ഷാർജ ചെസ് ക്ലബ്, ഷാർജ ഗേൾസ് ചെസ് ക്ലബ്, അൽ തിഖ ക്ലബ് ഫോർ ഡിസേബ്ൾഡ്, ഖോർഫക്കാൻ ക്ലബ് ഫോർ ഡിസേബ്ൾഡ്, ഷാർജ ഫാൽക്കണേഴ്സ് ക്ലബ്, ഷാർജ വുമൺസ് സ്പോർട്സ് ക്ലബ് എന്നീ ഒമ്പത് സ്പെഷ്യലൈസ്ഡ് ക്ലബുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
കായിക മേഖലക്കുള്ള പിന്തുണയും ക്ലബുകൾ, കളിക്കാർ, സാങ്കേതിക പ്രവർത്തകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരെ അവരുടെ സംഭാവനകൾ തുടരാൻ പ്രേരിപ്പിക്കുന്നതിനും പ്രാദേശിക, മേഖല കായിക ഭൂപടത്തിൽ എമിറേറ്റിന്‍റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും മികവിന്‍റെയും ആരോഗ്യകരമായ മത്സരത്തിന്‍റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയാണ് ഈ നിർദേശം പ്രതിഫലിപ്പിക്കുന്നത്. ക്ലബ്ബുകളുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ വിവിധ കായിക ഇനങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനും വരാനിരിക്കുന്ന ഇവന്‍റുകൾക്കായി കളിക്കാർ, സാങ്കേതിക ജീവനക്കാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുടെ തയ്യാറെടുപ്പിനും സന്നദ്ധതയ്ക്കും സംഭാവന നൽകുന്നതിനും പുരസ്കാര തുക പ്രയോജനപ്പെടും. ഇത് കായിക മികവിന്‍റെ സുസ്ഥിരത, നേട്ടങ്ങളുടെയും കിരീടങ്ങൾക്കുമായുള്ള തുടർച്ചയായ പരിശ്രമം, പ്രാദേശിക, ഭൂഖണ്ഡ തലങ്ങളിൽ ഷാർജ ക്ലബ്ബുകളുടെ സാന്നിധ്യം ഏകീകരിക്കൽ എന്നിവ ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.