സന്ദര്‍ശകര്‍ക്ക് വിസ്മയകരമായ കലാ സാംസ്കാരിക അനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് അജ്മാന്‍ അല്‍ മുറബ്ബാ ആര്‍ട്ട് ഫെസ്റ്റ്. 2021 ഒക്ടോബർ 28 മുതൽ നവംബർ ആറ് വരെ പത്ത് ദിവസം നീളുന്ന അസാധാരണ കലാനുഭവമായിരിക്കും ഈ ഫെസ്റ്റിവല്‍. അജ്മാന്‍ മ്യുസിയം നിലകൊള്ളുന്ന പൈതൃക നഗരിയിലാണ് ഉത്സവം അരങ്ങേറുന്നത്.
ഇന്നെലകളുടെ പ്രചോദനത്തിൽ നിന്നും നാളെയുടെ സങ്കൽപങ്ങളുയരുന്നു എന്ന തലക്കെട്ടില്‍ അജ്മാന്‍ ടുറിസം വികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നൈമിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് അണിഞ്ഞൊരുങ്ങുന്നത്. എമിറേറ്റ്‌സിലെ നാഗരിക പൈതൃകം സമൂഹത്തിന് കലകളിലൂടെ അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുക എന്നതാണ് ഫെസ്റ്റിെൻറ മുഖ്യ ലക്ഷ്യം. യു.എ.ഇയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
കഴിഞ്ഞുപോയ 50 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന 50 വർഷത്തേക്ക് പുതു തലമുറകളെ പ്രചോദിപ്പിക്കുന്ന കലാ സൃഷ്ടികള്‍ വാര്‍ത്തെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഫെസ്റ്റിനോട് അനുബന്ധിച്ച് അരങ്ങേറുക. എല്ലാ ആധുനിക സാങ്കേതികവിദ്യകളും നൂതന കലാ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സമൂഹത്തിലെ വിവിധ മേഖകളിലുള്ളവരുമായി സംവദിക്കാനുള്ള വേദിയായിരിക്കും മേള. രാജ്യത്തിെൻറ പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരങ്ങള്‍ ഉത്സവത്തിെൻറ ഏറ്റവുംവലിയ പ്രത്യേകതയായിരിക്കും.
പിന്നിട്ടുപോയ കാലഘട്ടത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന നിരവധി കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. അൽ മുറബ്ബ കലോത്സവത്തിൽ കലാപരമായ പ്രകടനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ചർച്ചാ സെഷനുകൾ എന്നിവ അരങ്ങേറും. ഫെസ്റ്റില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും ശില്‍പ്പികള്‍ക്കും മേഖലയിലെ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കുന്നതോടൊപ്പം കലാ സൃഷ്ടികള്‍ വിപണനം ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും. കലാ സൃഷ്ടികളുടെ മാതൃകകള്‍ സൗജന്യ നിരക്കില്‍ അജ്മാന്‍ വിനോദ സഞ്ചാര വകുപ്പിന് അയച്ചുകൊടുക്കാം.
സ്വീകരിക്കപ്പെടുന്നവക്ക് അധികൃതര്‍ പാരിതോഷികവും നല്‍കും. മേളയിൽ കലാകാരന്മാരുടെയും ശില്‍പ്പികളുടെയും എൻട്രികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 12 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
കലകളിലൂടെയും സംസ്കാരത്തിലൂടെയും സമൂഹങ്ങളെ പരസ്പരം അടുത്തറിയുവാന്‍ അവസരം ഒരുക്കുകയാണ് അല്‍ മുറബ്ബ ഫെസ്റ്റ്. സംഗീതകച്ചേരികൾ, ഫാഷൻ ഷോ, സിനിമ, ചര്‍ച്ച തുടങ്ങിയവയും ഒപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.