ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച് 14ാം ദിവസത്തിലും ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ച് യു.എ.ഇ പ്രതിരോധ മന്ത്രാലയം. ഇറാനിൽ നിന്ന് വന്ന 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് ശനിയാഴ്ച തടഞ്ഞത്. സംഭവങ്ങളിൽ വലിയ അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിൽ വ്യോമ പ്രതിരോധത്തെ തുടർന്ന് ചീളുകൾ പതിച്ച് തീപ്പിടുത്തമുണ്ടായി. അതവേഗത്തിൽ ഫുജൈറ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി മീഡിയ ഓഫീസ് അറിയിച്ചു. ദുബൈയിലും വിജയകരമായ വ്യോമപ്രതിരോധത്തിനിടെ ഡൗൺടൗൺ ദുബൈയിലെ കെട്ടിടത്തിന്‍റെ പുറം ചുമരിൽ ചീളുകൾ പതിച്ചു. എന്നാൽ തീപ്പിടുത്തമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ എയർ ഡിഫൻസ് സംവിധാനങ്ങൾ 294 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1600 ഡ്രോണുകൾ എന്നിവ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളിൽ സ്വദേശികളും വിദേശികളും അടക്കം 6 പേരാണ് മരിച്ചത്. കൂടാതെ ഇന്ത്യക്കാരടക്കം 141 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി എല്ലാ ഭീഷണികളെയും നേരിടാൻ യു.എ.ഇ പ്രതിരോധ മന്ത്രാലയം പൂർണമായും സജ്ജമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്ഥാവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.