ഷാർജ: എമിറേറ്റിലെ 98 ശതമാനം പൊതുജനങ്ങളും സുരക്ഷിതത്വം അനുഭവിക്കുന്നവരാണെന്നും പൊലീസ് സ്വീകരിച്ച നടപടികൾ ഫലപ്രദമായതിന്റെ തെളിവാണിതെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സആരി അൽ ശംസി. ‘സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന തലക്കെട്ടിൽ പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഏഴാമത് വാർഷിക മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അതോറിറ്റി വലിയ മുന്നേറ്റം നടത്തി. പുതിയ സാങ്കേതിക വിദ്യകൾ ഉയർത്തുന്ന വെല്ലുവളികളെ മുന്നിൽകണ്ട് പ്രവർത്തിക്കുക എന്നതാണ് വരും കാലത്തെ ദൗത്യം. ഭാവിതലമുറയുടെ നിലനിൽപ്പിന് അത് അനിവാര്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ശരാശരി നിരക്ക് 1,00,000 ആളുകൾക്ക് 37.12 എന്ന നിലയിലാണുള്ളത്. ഇത് മുൻവർഷത്തേക്കാൾ ഏഴു ശതമാനം കുറഞ്ഞുവെന്നത് വലിയ നേട്ടമാണ്.
റോഡപകടങ്ങളുടെ ശരാശരി എണ്ണം 10,000 വാഹനങ്ങൾക്ക് ഏഴ് അപകടങ്ങളിൽ എത്തുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണിതിലുണ്ടായത് -അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ പൊലീസിന് കീഴിലെ വിവിധ വകുപ്പ് മേധാവികൾ കഴിഞ്ഞ വർഷത്തെ സാഹചര്യം വിശദീകരിച്ച് സംസാരിച്ചു. ഏറ്റവും കൂടുതൽ കാണപ്പെടുന്ന കുറ്റകൃത്യം മോഷണമാണെന്നും അടച്ചിട്ട വീടുകളിലും നിർമാണ കേന്ദ്രങ്ങളിലും സാമഗ്രികൾ മോഷ്ടിക്കപ്പെടുന്നതാണ് ഇക്കൂട്ടത്തിൽ കൂടുതലെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, ഇവയൊന്നും സംഘടിത കുറ്റകൃത്യങ്ങളെല്ലന്നും ഒറ്റപ്പെട്ട വ്യക്തികൾ ചെയ്യുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അധികൃതർ വിശദീകരിച്ചു. അടിയന്തര പ്രതികരണ നിരക്ക് 4.58 മിനിറ്റ് എന്ന നിലയിലെത്തിയിട്ടുണ്ടെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവാണിതിൽ രേഖപ്പെടുത്തിയതെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻവർഷം റിപ്പോർട്ട് ചെയ്തതിനേക്കാൾ 2022ൽ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ 7.1ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും 125 ബോധവത്കരണ പരിപാടികൾ നടത്തിയിട്ടുണ്ടെന്നും നാർക്കോട്ടിക് കൺട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ അഹ്മദ് മുഹമ്മദ് ബിൻ റാബിഅ പറഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് 65,799 കാമറകൾ സ്ഥാപിക്കുന്നത് പൂർത്തിയായതായി ഇലക്ട്രോണിക് സർവിസസ് ആൻഡ് ക്യൂണിക്കേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ നാസർ ബിൻ അഫ്സാൻ പറഞ്ഞു.
നിലവിൽ ഷാർജയുടെ 85 ശതമാനം പ്രദേശങ്ങളും കാമറ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം 10 ലക്ഷത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയിൽ കൂടുതലും അമിതവേഗതയാണെന്നും ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അലി അൽ നഖ്ബി പറഞ്ഞു. മറ്റു വകുപ്പു മേധാവികളും മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകിയ ശേഷമാണ് ഫോറം അവസാനിച്ചത്.
മൃതദേഹങ്ങൾ എംബാം ചെയ്യാൻ പൊലീസ്
ഷാർജ: മരിച്ചവരുടെ ബന്ധുക്കൾ ആവശ്യപ്പെടുകയാണെങ്കിൽ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹങ്ങൾ എംബാം ചെയ്യുമെന്ന് ഷാർജ പൊലീസ് അധികൃതർ. ഏഴാമത് വാർഷിക മീഡിയ ഫോറത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. പ്രത്യേക പരിശീലന കോഴ്സുകളിലൂടെ യോഗ്യത നേടിയ ഇമാറാത്തി കേഡർമാരാണ് എംബാമിങ് നടത്തുക. സാധാരണ മരണങ്ങൾക്കും അസാധാരണ മരണങ്ങൾക്കും സംവിധാനം ഉപയോഗിക്കാം.
അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് സേവനം നിർവഹിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ പ്രവാസികൾക്കും സ്വദേശികൾക്കും സേവനം ലഭിക്കും. അബൂദബി, അൽഐൻ, ദുബൈ എന്നിവിടങ്ങളിലെ എംബാമിങ് സെന്ററുകളെയാണ് നിലവിൽ പ്രവാസികൾ ഉപയോഗിക്കുന്നത്. ഷാർജ പൊലീസ് പദ്ധതി വിദേശികൾക്ക് ലഭ്യമായാൽ മലയാളികളക്കം എല്ലാവർക്കും ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.