Representational lmage
ദുബൈ: കടുത്ത വേനലിൽ പുറം തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന ഉച്ചവിശ്രമ നിയമം പാലിക്കുന്നതിൽ 59 കമ്പനികൾ വീഴ്ചവരുത്തിയതായി കണ്ടെത്തി. മാനവ വിഭവശേഷി, എമിററ്റൈസേഷൻ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. നിയമലംഘനം രാജ്യത്തുടനീളമുള്ള 130 ഓളം തൊഴിലാളികളെ ബാധിച്ചു. നിയമം ലംഘിച്ച സ്ഥാപനങ്ങൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹംവെച്ച് പരമാവധി 50,000 ദിർഹം പിഴ നൽകേണ്ടി വരും. നിയമലംഘനം കണ്ടെത്താൻ ജൂൺ 15 മുതൽ ആഗസ്റ്റ് 17 വരെ 67,000 പരിശോധനകളാണ് തൊഴിൽ മന്ത്രാലയം നടത്തിയത്.
തൊഴിൽ ഉടമകൾക്ക് നിയമം സംബന്ധിച്ച മാർഗ നിർദേശം നൽകുന്നതിനായി 28,000 സന്ദർശനങ്ങളും മന്ത്രാലയം നടത്തിയിട്ടുണ്ട്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കാണ് യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഈ കാലയളവിൽ ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്നാണ് നിർദേശം.
നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 600690000 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.