സംഘർഷ മേഖലയിലെ ചിത്രങ്ങൾ പകർത്തി: 375 പേര്‍ അറസ്റ്റില്‍

അബൂദബി: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ യു.എ.ഇ തലസ്ഥാനമായ അബൂദബിയിലെ നിര്‍ണായക കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 375 പേര്‍ അറസ്റ്റില്‍. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

തലസ്ഥാനത്ത് സുരക്ഷ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതെന്ന് അബൂദബി പൊലീസ് അറിയിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിനും സ്ഥിരത നിലനിര്‍ത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് പ്രതികൾ നടത്തിയിരിക്കുന്നതെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ചിലര്‍ നിയമലംഘനം തുടരുന്നത്. തെറ്റായ വിവരം പങ്കുവെച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന ഇത്തരക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതില്‍ യാതൊരു മടിയും വരുത്തുകയില്ലെന്നും പൊലീസ് പറഞ്ഞു.

ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും എല്ലാ താമസക്കാര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും സമൂഹ അവബോധവും നിയമങ്ങള്‍ പാലിക്കലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - 375 people arrested for taking pictures in conflict zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.