ദുബൈ: ആഗോള വിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും സുസ്ഥിരമായ വളർച്ച കൈവരിച്ച് ദുബെ ചേംബർ ഓഫ് കൊമേഴ്സ്. ഇക്കഴിഞ്ഞ മാർച്ചിൽ ദുബൈ ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തത് 2,709 പുതിയ കമ്പനികൾ. നിക്ഷേപകർക്കിടയിൽ ശക്തമായ ആകർഷണമായി ദുബൈ തുടരുന്നുവെന്നതിന്‍റെ തെളിവാണിത്. രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 41.2 ശതമാനം റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലയിലാണ്. തൊട്ടുപിന്നിൽ 29.5 ശതമാനം വ്യാപാര സേവന മേഖലയിലാണ്. 15 ശതമാനവുമായി നിർമാണ മേഖലയാണ് മൂന്നാം സ്ഥാനത്ത്. 9.3 ശതമാനുവുമായി സോഷ്യൽ ആൻഡ് പേഴ്സനൽ സർവിസസ് മേഖല നാലാം സ്ഥാനത്തുമാണ്.
സംരംഭങ്ങൾക്കും നിക്ഷേപത്തിനും മുൻനിര കേന്ദ്രമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പതിറ്റാണ്ടുകളായി തുടരുന്ന ദുബൈയുടെ പരിശ്രമത്തിന്‍റെ ഫലമാണ് നിലവിലെ വളർച്ച പ്രതിഫലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശികമായും ആഗോള തലത്തിലും വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ദുബൈയെ നിക്ഷേപ കേന്ദ്രമായി തെരഞ്ഞെടുക്കുന്ന നിരവധി കമ്പനികളെ ആകർഷിക്കുന്നത് തുടരുകയാണ്. ദുബൈയുടെ സാമ്പത്തിക മാതൃക പ്രതിരോധം, ആസൂത്രണ മികവ്, കാര്യക്ഷമമായ പൊതു-സ്വകാര്യ സഹകരണം, ആഗോള വിപണികളുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവ ചേർന്നുള്ള ശക്തമായ അടിത്തറയിലാണ് നിലകൊള്ളുന്നത്.
വിവിധ മേഖലകളിൽ ഉയർന്ന നിലവാരത്തിലുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും എമിറേറ്റിന്‍റെ കഴിവിനെ ഇത് ശക്തിപ്പെടുത്തുന്നതായി ദുബൈ ചേംബേഴ്സ് പ്രസിഡന്‍റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാശിദ് ലൂത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.