അബൂദബിയില്‍ കാറീം സേവനം പുനരാരംഭിച്ചു

അബൂദബി: മിഡിലീസ്റ്റിലെ പ്രമുഖ കാര്‍ യാത്ര ബുക്കിങ് ആപ്ളിക്കേഷനായ കാറീം വ്യാഴാഴ്ച മുതല്‍ അബൂദബിയില്‍ സേവനം പുനരാരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ‘കാറീം ലിമോ’ എന്ന പുതിയ സേവനം ആപ്ളിക്കേഷനിലൂടെ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കാര്‍ യാത്ര ബുക്കിങ് ആപ്ളിക്കേഷന്‍ കമ്പനികള്‍ക്ക് അബൂദബി പുതുതായി ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് ‘കാറീം ലിമോ’ ഒരുക്കിയിരിക്കുന്നത്.  കാറീമിന് അബൂദബി പ്രത്യേക മാര്‍ക്കറ്റാണെന്ന് കാറീം ലിമോ ഉദ്ഘാടന ചടങ്ങില്‍ കാറീം യു.എ.ഇ ജനറല്‍ മാനേജര്‍ ഓറ ലുന്‍ഡേ പറഞ്ഞു. ജനങ്ങളുടെ ജീവിതം എളുപ്പമുള്ളതാക്കുകയാണ് ലക്ഷ്യം. യു.എ.ഇ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഓറ ലുന്‍ഡേ കൂട്ടിച്ചേര്‍ത്തു.
2016 ആഗസ്റ്റ് 27നായിരുന്നു അബൂദബിയില്‍ കാറീം, യൂബര്‍ കമ്പനികള്‍ സേവനം നിര്‍ത്തിവെച്ചത്. 
ഇതിന്‍െറ കാരണം അവ്യക്തമാണെങ്കിലും കാര്‍ യാത്ര ബുക്കിങ് ആപ്ളിക്കേഷനുകള്‍ക്ക് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗതാഗത നിയന്ത്രണ കേന്ദ്രം (ട്രാന്‍സാഡ്) ജനറല്‍ മാനേജര്‍ മുഹമ്മദ് ദര്‍വീഷ് ആല്‍ ഖംസി അറിയിച്ചിരുന്നു. 
ആഗസ്റ്റ് 31ന് കാറീം പുനരാരംഭിച്ചതായി അറിയിപ്പുണ്ടായിരുന്നെങ്കിലും ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി ഒമ്പത് മുതല്‍ പുതിയ രൂപത്തില്‍ സേവനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചിരിക്കുന്നത്. 
2013 മാര്‍ച്ചിലാണ് കാറീം അബൂദബിയില്‍ സേവനം തുടങ്ങിയത്. ആറ് മാസത്തിന് ശേഷം യൂബറും പ്രവര്‍ത്തനമാരംഭിച്ചു. അതേസമയം, യൂബര്‍ ഇതു വരെ അബൂദബിയില്‍ സേവനം പുനരാരംഭിച്ചിട്ടില്ല.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.