ചികിത്സാ പിഴവ്: ഡോക്ടര്‍മാര്‍ക്ക്  10 വര്‍ഷം വരെ തടവ്

ദുബൈ: ചികിത്സാ പിഴവ് വരുത്തുന്ന ഡോക്ടര്‍മാര്‍ക്ക് രണ്ട് മുതല്‍ പത്ത് വര്‍ഷം തടവ് അനുഭവിക്കേണ്ടി വരികയും ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ദിര്‍ഹം രോഗിക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരികയും ചെയ്യുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അടുത്തിടെ പുറപ്പെടുവിച്ച ചികിത്സാ ഉത്തരവാദിത്ത നിയമം (4/2016) വിശദീകരിക്കവേയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യാവകാശം, രോഗികളുടെ സുരക്ഷ, ചികിത്സാപിഴവിന്‍െറ നിര്‍വചനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് നിയമമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമത്തിന്‍െറ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്ത സെപ്റ്റംബര്‍ എട്ടിന് ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു,
വൈദ്യനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുകയോ ചെയ്തത് കാരണം രോഗിക്കുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് നിയമം ഡോക്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. അംഗീകൃത വൈദ്യ മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ചുള്ള ചികിത്സയും ചികിത്സാരീതികളുമാണ് നല്‍കിയതെങ്കില്‍ ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് വിമുക്തരായിരിക്കും. 
പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ട അടിയന്തര ഘട്ടങ്ങളിലോ രോഗിക്ക് അനുമതി നല്‍കാന്‍ കഴിയാത്ത വിധമുള്ള സാഹച്യത്തിലോ അല്ലാതെ രോഗിയുടെ സമ്മതമില്ലാതെ ഡോക്ര്‍മാര്‍ ചികിത്സിക്കരുത്. 
രോഗിയുടെ രഹസ്യങ്ങള്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തരുത്. രോഗിയുടെ സമ്മതത്തോടെയാണ് വെളിപ്പെടുത്തുന്നതെങ്കില്‍ അത് ഭര്‍ത്താവിന്‍െറയോ ഭാര്യയുടെയോ ഗുണത്തിനായിരിക്കണം. കുറ്റകൃത്യം തടയാനോ നീതിന്യായ അധികൃതര്‍ വിദഗ്ധ അഭിപ്രായം തേടിയാലോ ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ രഹസ്യം വെളിപ്പെടുത്താമെന്നും ചികിത്സാ ഉത്തരവാദിത്വ നിയമം വ്യക്തമാക്കുന്നു.
മനുഷ്യക്ളോണിങ്ങിനും ദയാവധത്തിനും നിയമം പൂര്‍ണ നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ വ്യക്തികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനും വിലക്കുണ്ട്. എന്നാല്‍, ഭിന്നലിംഗക്കാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ അനുവദിക്കും. 
മാതാവിന്‍െറ ജീവന്‍ അപകടത്തിലാവുകയോ മറ്റു വിധത്തില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം ചെയ്യാവൂ എന്നും നിയമം അനുശാസിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പൊതു ആരോഗ്യ-ലൈസന്‍സിങ് മേഖലാ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ആല്‍ അമീരി, ഡോ. ലുബ്ന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.