ജിജ്ഞാസയോടെ റാസല്‍ഖൈമ മ്യൂസിയത്തില്‍; ‘കൊമ്പ്’ ചികിത്സ പരീക്ഷിച്ച് പി.സി. ജോര്‍ജ്
റാസല്‍ഖൈമ: റാസല്‍ഖൈമ നാഷനല്‍ മ്യൂസിയം ഏറെ കൗതുകമുളവാക്കുന്നതും ജിജ്ഞാസയുണ്ടാക്കുന്നതുമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ക്രിസ്തുവിനും മുമ്പേയുള്ള ചരിത്രമാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
എണ്ണപണത്തിനും മുമ്പേയുള്ള അറബ് നാടുകളുടെ പ്രതാപം പ്രതിഫലിപ്പിക്കുന്നതാണ് ഈ പുരാവസ്തു കേന്ദ്രം. പഴമയുടെ പൈതൃകം ചോര്‍ന്നുപോകാതെയാണ് അധികൃതര്‍ മ്യൂസിയം സംവിധാനിച്ച് സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ളതെന്നും സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
മണലാരണ്യം പച്ചപുതപ്പിച്ച് വിനോദ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുകയാണ് അറബ് ഭരണാധികാരികള്‍. കേരളത്തിലെ പ്രകൃത്യായുള്ള ഹരിതവര്‍ണത്തെ സംരക്ഷിച്ച് ലോകത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തത് നമ്മുടെ ദുര്യോഗം. അറബ് നാടുകളുടെ നിയമം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. അതിനാല്‍ നിയമം ലംഘിക്കാന്‍ ജനങ്ങള്‍ മുതിരുന്നില്ല. ഇന്ത്യയിലെ നിയമം നിയമത്തിന് വേണ്ടിയായിപ്പോയി. ഇത് രാജ്യത്ത് അരക്ഷിതാവസ്ഥക്കും കാരണമാകുന്നുണ്ട്. അറബ് ഭരണാധികാരികളെ പ്രകീര്‍ത്തിച്ച പി.സി. ജോര്‍ജ് കേരളത്തെ മാറി മാറി ഭരിക്കുന്ന ഇടത്-വലതു മന്ത്രിമാരെ യു.എ.ഇയിലത്തെിച്ച് ഒരു മാസത്തെ പരിശീലനം നല്‍കി വിടണമെന്നും പരിഹസിച്ചു.
റാസല്‍ഖൈമയില്‍ ‘ഹിജാമ’ (കൊമ്പ്) ചികിത്സക്ക് വിധേയനായ പി.സി. ജോര്‍ജ് നബി തിരുമേനിയുടെ ചികിത്സാ രീതിയായിരുന്നു ഇതെന്നും ചികിത്സ ഗുണകരമായതായും അഭിപ്രായപ്പെട്ടു. സുഹൃത്തിന്‍െറ ക്ഷണം സ്വീകരിച്ചാണ് ചികില്‍സക്ക് വിധേയമായത്. ആദ്യമായാണ് താനിത് പരീക്ഷിക്കുന്നത്. ഇനിയും തുടരണം -പി.സി. ജോര്‍ജ് വ്യക്തമാക്കി.
അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചാരത്തിലുള്ളത് ഹിജാമ ചികിത്സ. ശരീരത്തിലെ നിശ്ചിത ഭാഗങ്ങളില്‍ നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ തെറാപ്പി. രോഗ പ്രതിരോധത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ചികിത്സാ രീതിയെന്നാണ് ഹിജാമ പ്രചാരകരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.