ദുബൈ: മേഖലയിലെ സംഘർഷത്തിനിടെ രാജ്യത്തുടനീളം ചരക്ക് ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കി യു.എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 100ലധികം ചരക്കു ട്രെയിൻ സർവീസുകളാണ് പാതയിലൂടെ നടന്നത്. ഇതിലൂടെ 4.59 ലക്ഷം ടൺ ചരക്കും 7,900 കണ്ടെയ്‌നറുകളും രാജ്യത്തുടനീളം എത്തിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ആഴ്ച അബൂദബിയിലെ അൽ ദഫ്റ മേഖലയിലെ ഗുവൈഫാത് സ്റ്റേഷനിൽ നിന്ന് അബൂദബി നഗരത്തിലെ അൽ ഫയ്യ സ്റ്റേഷനിലേക്ക് യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും മടങ്ങി വരാൻ സൗകര്യമൊരുക്കുന്നതിനായി മൂന്ന് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇത്തിഹാദ് റെയിൽ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ചരക്ക് ഗതാഗത രംഗത്തും നിർണായക മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്.
റെയിൽ ശൃംഖലയുടെ പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങളും ഓപ്പറേഷനൽ പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് ഇത്തിഹാദ് റെയിലിന്റെ പ്രസ്താവനയിൽ പറഞ്ഞു.
വാണിജ്യ ചരക്കു ഗതാഗത സേവനം ആരംഭിച്ചതിന് ശേഷം യു.എ.ഇയുടെ ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യത്തിലെ പ്രധാന ഘടകമായി റെയിൽപാത മാറിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം എന്ന നിലയിൽ ഇത് വിതരണ ശൃംഖലയുടെ കാര്യക്ഷമതയും പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ലോജിസ്റ്റിക്സ് മേഖലയിലെ പങ്കാളികളുമായും ഉപഭോക്താക്കളുമായും ചേർന്ന് സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് പ്രവർത്തനം തുടരുന്നതായും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.