അജ്മാന്‍: അഞ്ച് മാസമായി ശമ്പളം ലഭിക്കാത്ത ഇന്ത്യക്കാരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അജ്മാന്‍ ജറഫിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണവും വൈദ്യുതിയുമില്ലാതെ നരകയാതന അനുഭവിക്കുന്നു. ദുബൈ സിലിക്കോണ്‍ ഒയാസിസിലെ ഈജിപ്ഷ്യന്‍ കമ്പനിയിലെ തൊഴിലാളികളാണ് പ്രയാസമനുഭവിക്കുന്നത്. ഇവരില്‍ 25 പേര്‍ ഇന്ത്യക്കാരും എട്ടുപേര്‍ പാകിസ്താനികളും 10 പേര്‍ ബംഗ്ളാദേശികളും ബാക്കിയുള്ളവര്‍ ഈജിപ്തുകാരുമാണ്. ആശാരിപ്പണി, കല്‍പ്പണി, സ്റ്റീല്‍ ഫിറ്റിങ് എന്നീ ജോലികളാണ് ഇവര്‍ കമ്പനിക്ക് വേണ്ടി ചെയ്തിരുന്നത്.
തൊഴിലാളികള്‍ രണ്ടാഴ്ച മുമ്പ് ദുബൈ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ടും കമ്പനിയുടെ ഗാരണ്ടി പണവും നല്‍കി നാട്ടിലേക്ക് അയക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. വിസക്കും മറ്റുമായി 60,000 രൂപ നല്‍കിയാണ് ഇവരില്‍ ഏറെ പേരും ജോലിക്കത്തെിയത്. ശമ്പളം ലഭിക്കാതായിട്ടും മാസങ്ങളോളം ഇവര്‍ ജോലിക്ക് പോയി. പിടിച്ചുനില്‍ക്കാനാവാതെ സെപ്റ്റംബര്‍ അഞ്ചിനാണ് ഇവര്‍ ജോലി നിര്‍ത്തിയത്.
ജനറേറ്റര്‍ ഉപയോഗിച്ചായിരുന്നു ഇവരുടെ ലേബര്‍ ക്യാമ്പില്‍ വൈദ്യൂതി ലഭ്യമാക്കിയിരുന്നത്. എന്നാല്‍, ഡീസല്‍ പണം നല്‍കാത്തതിനാല്‍ വ്യാഴാഴ്ച മുതല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. അതിനാല്‍, ചൂടില്‍ ഉരുകിയൊലിക്കുകയാണ് ഈ തൊഴിലാളികള്‍. വൈദ്യുതി ഉപയോഗിച്ചായിരുന്നു ഇവര്‍ ഭക്ഷണം പാകം ചെയ്തിരുന്നതും. വൈദ്യൂതി മുടങ്ങിയതോടെ പാചകം മുടങ്ങി.
ഹോട്ടലില്‍ പോയി കഴിക്കാന്‍ പണമില്ലാത്തതിനാല്‍ പട്ടിണി അനുഭവിച്ചും ഇവര്‍ തളരുകയാണ്. അഞ്ച് മാസമായി നാട്ടിലേക്ക് പണമയക്കാന്‍ സാധിക്കാത്തതിനാല്‍ പ്രയാസത്തിലായ വീട്ടുകാരെ ഓര്‍ത്ത് തൊഴിലാളികള്‍ ഏറെ മന$പ്രയാസവും അനുഭവിക്കുന്നു. എല്ലാവര്‍ക്കും കൂടി ദുബൈ ലേബര്‍ കോടതിയില്‍ പോയിവരാന്‍ രണ്ട് ബസ് വേണം. ഇതിന് 1200 ദിര്‍ഹം ചെലവ് വരുന്നതിനാല്‍ നിയമനടപടി മുന്നോട്ടുകൊണ്ടുപൊകാനും ബുദ്ധിമുട്ടുകയാണ്. പലരുടെയും വിസാ കാലാവധി അവസാനിച്ചതിനാല്‍ പിഴ കുമിഞ്ഞുകൂടുകയാണ്. കൂടാതെ പുറത്തേക്കിറങ്ങിയാല്‍ പൊലീസ് പിടിയിലാകുമെന്ന ഭയവുമുണ്ട്.
കമ്പനി ഓഫിസ് അടച്ചിട്ടിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പാസ്പോര്‍ട്ടും ഏതാനും മാസത്തെ ശമ്പളവും കിട്ടിയാല്‍ നാട്ടിലേക്ക് പോകാന്‍ തയാറാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഇനി സഹായത്തിന് ആരെ സമീപിക്കുമെന്നറിയാതെ കൂഴയുകയാണ് ഈ തൊഴിലാളികള്‍. കമ്പനിയുടെ പ്രതികരണത്തിനായി അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.