വായ്പാ തിരിച്ചടവ് വീഴ്ച: ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരായ ക്രിമിനല്‍ നടപടി ബാങ്കുകള്‍ നിര്‍ത്തിവെക്കുന്നു

അബൂദബി: വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കുന്നതും സ്ഥാപന ഉടമകള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതും ബാങ്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനും വായ്പാ തിരിച്ചടവ് കൂടുതല്‍ ലളിതമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനുമായാണ് പുതിയ തീരുമാനം എടുത്തത്. സാമ്പത്തിക പ്രതിസന്ധി നേടിരുന്ന ചെറുകിട- ഇടത്തരം മേഖലയെ രക്ഷിക്കുകയെന്ന നടപടിയുടെ ഭാഗമായാണ് ബാങ്കുകളുടെ കൂട്ടായ്മയായ യു.എ.ഇ ബാങ്ക് ഫെഡറേഷന്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ഇതു പ്രകാരം വായ്പാ തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനും പുന$ക്രമീകരിക്കുന്നതിനും 15 ദിവസം അനുവദിക്കും. വായ്പ പുനക്രമീകരണം അംഗീകരിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ 90 ദിവസത്തേക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളോ യാത്രാ വിലക്കോ ഏര്‍പ്പെടുത്തില്ല. 
വായ്പാ തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം. ചെക്ക് മടങ്ങിയ ഉടന്‍ കേസ് കൊടുക്കുന്നതിന് പകരം നിലവിലെ തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനാണ് 15 ദിവസത്തെ സമയം അനുവദിക്കുന്നത്. ഇത് അംഗീകരിക്കുന്നവര്‍ക്കെതിരെ വണ്ടിച്ചെക്ക് കേസ് നല്‍കുകയോ യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുകയോ ചെയ്യില്ളെന്ന്  ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഖുറൈര്‍ പറഞ്ഞു. നിലവില്‍ നിയമ നടപടികള്‍ നേരിടുന്ന ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്കും പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് അവസരമുണ്ട്. 500 ലക്ഷം ദിര്‍ഹം വായ്പയെടുക്കുകയോ, നൂറ് ദശലക്ഷം ദിര്‍ഹം വിറ്റുവരവുള്ളതോ ആയ സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 
വായ്പ തിരിച്ചടക്കാനാവാതെ പ്രവാസികളായ കമ്പനി ഉടമകള്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് കടക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേസമയം, യു.എ.ഇയിലെ ബാങ്കിങ് മേഖലയില്‍ ചെറുകിട- ഇടത്തരം വ്യാപാരത്തില്‍ നിന്ന് തിരിച്ചടവ് മുടങ്ങിയ വായ്പ എത്രയാണെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല. 
ചെക്കുകള്‍ മടങ്ങുകയും നിയമനടപടി ഭീതിയിലാകുകയും ചെയ്ത ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഈ ഇളവ് നിയമപരമല്ളെന്നും സന്നദ്ധ സമീപനമാണെന്നും അബ്ദുല്‍ അസീസ് അല്‍ഖുറൈര്‍ പറഞ്ഞു. ബാങ്ക് ഫെഡറേഷനിലെ മുഴുവന്‍ ബോര്‍ഡും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. ചെറുകിട- ഇടത്തരം മേഖലയെ രക്ഷിക്കുന്നതിനൊപ്പം ആത്മാര്‍ഥതയുള്ള ഉപഭോക്താക്കള്‍ക്ക് തിരിച്ചടവിന് സമയവും സാഹചര്യവും ഒരുക്കി നല്‍കുകയും ലക്ഷ്യമിടുന്നുണ്ട്.  ചെറുകിട- ഇടത്തരം മേഖലയില്‍ ഭക്ഷ്യവസ്തുക്കളുടെ മൊത്തവ്യാപാരികളും എണ്ണ സേവന മേഖലകളുമാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നത്. ചെറുകിട- ഇടത്തരം മേഖലക്ക് അനുവദിച്ച ഈ ഇളവ് വ്യക്തിഗത ബാങ്കിങ് മേഖലക്ക് ലഭ്യമാക്കുമോയെന്ന ചോദ്യത്തിന് അബ്ദുല്‍ അസീസ് അല്‍ഖുറൈര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ഒന്ന് - രണ്ട് മാസങ്ങള്‍ക്ക് ശേഷം ചോദിക്കാനായിരുന്നു മറുപടി. വ്യക്തിഗത ഇടപാടുകളില്‍ ദശലക്ഷക്കണക്കിന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.