അബൂദബി: നീന്തലിലും ഓട്ടത്തിലും സൈക്ളിങിലും തങ്ങള്‍ ഒട്ടും പിന്നിലല്ളെന്ന് തെളിയിച്ച് കുട്ടികള്‍. അബൂദബി ലോക ട്രയാത്ലണിന് മുന്നോടിയായി നടന്ന ജൂനിയര്‍ ട്രയാത്ലണിയും അക്വാത്ലണിലും ആണ് കുട്ടികള്‍ കഴിവ് തെളിയിച്ചത്. കോര്‍ണിഷിലൂടെയുള്ള നീന്തലും പ്രത്യേക ട്രാക്കിലൂടെയുള്ള ഓട്ടവും എല്ലാം ആവേശത്തോടെ പൂര്‍ത്തിയാക്കി. വിവിധ പ്രായപരിധികളിലായി 300ഓളം കുട്ടികളാണ് മത്സരത്തില്‍ അണിനിരന്നത്. അഞ്ച്- എട്ട് പ്രായപരിധിയിലുള്ളവര്‍ക്കായി 50 മീറ്റര്‍ നീന്തലും 100 മീറ്റര്‍ ഓട്ടവും ഒമ്പത്- 15 പ്രായപരിധിയിലുള്ളവര്‍ക്കായി 200 മീറ്റര്‍ നീന്തലും ഒന്നര കിലോമീറ്റര്‍ ഓട്ടവുമാണ് നടന്നത്. ജൂനിയര്‍ ട്രയാത്ലണ്‍ സൂപ്പര്‍ സ്പ്രിന്‍റില്‍ 11 മുതല്‍ 17 വരെ വയസ്സുള്ളവരാണ് മാറ്റുരച്ചത്.
375 മീറ്റര്‍ നീന്തല്‍, പത്ത് കിലോമീറ്റര്‍ സൈക്ളിങ്, രണ്ടര കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഇതില്‍ നടന്നത്.
കായികക്ഷമതയും മത്സര ശേഷിയും ഒന്നിച്ചു പ്രയോഗിക്കേണ്ട ജൂനിയര്‍ ട്രയാത്ലണ്‍ സൂപ്പര്‍ സ്പ്രിന്‍റില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ലോകത്തിലെ മുന്‍നിര കായിക താരങ്ങള്‍ പങ്കെടുക്കുന്ന ട്രയാത്ലണ്‍ ശനിയാഴ്ച അബൂദബി കോര്‍ണിഷില്‍ നടക്കും. ഒളിമ്പിക്സ് ദൂരക്രമം അനുസരിച്ചുള്ള ട്രയാത്ലണില്‍ 1500 മീറ്റര്‍ നീന്തല്‍, 40 കിലോമീറ്റര്‍ സൈക്ളിങ്, പത്ത് കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അബൂദബി കോര്‍ണിഷും തിയറ്റര്‍ റോഡും മറീന മാള്‍ പരിസരവും കേന്ദ്രീകരിച്ചാണ് പ്രധാനമായും മത്സരങ്ങള്‍ നടക്കുക. ലോക ട്രയാത്ലണിന്‍െറ ഭാഗമായി അബൂദബി കോര്‍ണിഷിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഭാഗികമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്.
അബൂദബി തിയറ്റര്‍ റോഡിന്‍െറ ഇരു വശങ്ങളും, ബ്രേക്ക് വാട്ടര്‍, മറീന മാള്‍ റിങ് റോഡില്‍ ഹെറിറ്റേജ് വില്ളേജ് വരെ ഭാഗങ്ങളിലാണ് വെള്ളി മുതല്‍ ശനി രാത്രി ഒമ്പത് വരെ ഗതാഗത നിരോധം ഉണ്ടാകുക. ശനിയാഴ്ച മറീന മാളിനോട് ചേര്‍ന്ന കോര്‍ണിഷ് റോഡും അടച്ചിടും. ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് എയര്‍പോര്‍ട്ട് റോഡ് അടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.