എണ്ണ വില 55 ഡോളറില്‍ എത്തിയേക്കും; ഉല്‍പാദക രാജ്യങ്ങള്‍ക്ക് പ്രതീക്ഷ

അബൂദബി: എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്ന ലോക ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു. എണ്ണ വില വീപ്പക്ക് 55 ഡോളറിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ഉല്‍പാദക രാജ്യങ്ങള്‍ക്കുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ 50 ഡോളറിന് മുകളില്‍ വില്‍പന നടന്നത് അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും ആവശ്യകത ഉയര്‍ന്നതും എണ്ണ വില കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ ബ്രെന്‍റ് ക്രൂഡ് വിപണിയില്‍ വീപ്പക്ക് 52.51 ഡോളറിനും ഡബ്ളിയു.ടി.ഐ.യില്‍ 51.23 ഡോളറിനും ആണ് വില്‍പന നടന്നത്.   
അമേരിക്കയില്‍ പെട്രോളിന്‍െറ ആവശ്യകത കൂടുമെന്ന് റിപ്പോര്‍ട്ടും യു.എസ്. ഊര്‍ജ ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ലോകത്ത് പെട്രോളിയം ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന വിലയിരുത്തലുകള്‍ തെറ്റിച്ച് കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്. 2015 മേയില്‍ ഇറക്കുമതി ചെയ്തതിനേക്കാള്‍ 38.7 ശതമാനം അധികം അസംസ്കൃത എണ്ണയാണ് 2016 മേയില്‍ ചെയ്തത്.  ഇതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളിലും പെട്രോളിയം ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം അടുത്ത ദിവസങ്ങളില്‍ തന്നെ വീപ്പക്ക് 55 ഡോളറിലേക്ക് എണ്ണ വിലയത്തെുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ജനുവരിയില്‍ 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയായ വീപ്പക്ക് 26 ഡോളര്‍ എത്തിയതിന് ശേഷമാണ് വീണ്ടും ഉയര്‍ന്നുതുടങ്ങിയത്. അഞ്ച് മാസം മുമ്പത്തെ അപേക്ഷിച്ച് എണ്ണ വില ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ എണ്ണ വില വീപ്പക്ക് 60 ഡോളര്‍ എത്തുമെന്നാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുടെ പ്രതീക്ഷ. അതേസമയം, ഏതാനും വര്‍ഷങ്ങളില്‍ എണ്ണ വില 50- 60 ഡോളറില്‍ തുടരുമെന്നാണ് അന്താരാഷ്ട്ര രംഗത്തെ കൂടുതല്‍ വിദഗ്ധരും പറയുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.