മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായി –എന്‍.എസ്. മാധവന്‍

ദുബൈ: മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് മുകളില്‍ വലിയ ചോദ്യചിഹ്നം ഉയരുന്ന കാലമാണിതെന്നും മാധ്യമരംഗം മൊത്തത്തില്‍ പുന:സൃഷ്ടിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. മാധ്യമരംഗത്തെ മൂല്യച്യുതിയെക്കുറിച്ച് സംസാരിക്കാന്‍ കൊള്ളില്ല. മാധ്യമങ്ങളുടെ മൂലധനം പരിപൂര്‍ണമായി നിയന്ത്രിക്കുന്നത് രാഷ്ട്രീയ-കോര്‍പ്പറേറ്റ് സംവിധാനമാണ്. ഇവരില്‍ നിന്ന് സത്യസന്ധമായ വാര്‍ത്ത പ്രതീക്ഷിക്കാനാവില്ല. ഇതിനെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അത് സാമൂഹിക മാധ്യമങ്ങളാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ്ക്തി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്-കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍  അക്ഷരകൂട്ടവും സാന്ത്വനവും ചേര്‍ന്ന് സംഘടിപ്പിച്ച  സാഹിത്യ ശില്പ്പശാലയില്‍ മാധ്യമ സംവാദത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അര്‍ണബ് ഗോസ്വാമിയെപ്പോലുള്ളവര്‍ ആളുകളെ ചീത്തപറയാന്‍ തുടങ്ങിയതോടെ ടെലിവിഷന്‍ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത സാധനമായി. നമുക്ക് വിശ്വസിക്കാന്‍ കൊള്ളാത്ത ചിലര്‍ നടത്തുന്ന പ്രവര്‍ത്തനമായി മാധ്യമ പ്രവര്‍ത്തനം ചുരുങ്ങിയ സാഹചര്യത്തില്‍ എന്തിനാണ് നമ്മള്‍ ഇവര്‍ക്ക് തലവെച്ചുകൊടുക്കുന്നത്. ഇവിടെയാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. സാങ്കേതികമായ വന്‍ കുതിച്ചുചാട്ടത്തില്‍ വാര്‍ത്തകള്‍ അനുനിമിഷം അറിയാന്‍ സാധിക്കുമ്പോള്‍ പത്രവും ടെലിവിഷനും റേഡിയോയുമെല്ലാം അപ്രസ്കതമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരായ എം.സി.എ. നാസര്‍, പി.പി.ശശീന്ദ്രന്‍, നിസാര്‍ സെയ്ത്, രമേശ് പയ്യന്നൂര്‍, കെ.എം.അബ്ബാസ്, എം.ഫിറോസ്ഖാന്‍, ഷാര്‍ളി ബെഞ്ചമിന്‍, അനുവാര്യര്‍, ജയറാം വാര്യര്‍, എന്‍.എം.നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.മൊയ്തീന്‍ കോയ മോഡറേറ്ററായിരുന്നു.
ശില്പശാലയുടെ സമാപന ദിവസമായ ശനിയാഴ്ച ഗള്‍ഫ് മോഡല്‍ സ്കൂളില്‍ പെരുമ്പടവം ശ്രീധരന്‍, ലോപ എന്നിവര്‍ ചേര്‍ന്ന്  നയിച്ച അധ്യാപക ശില്‍പശാലയും കുട്ടികള്‍ക്കായി ‘വരൂ നമുക്ക് എഴുതിത്തുടങ്ങാം‘എന്ന വിഷയത്തില്‍ ക്ളാസും നടന്നു. ലോപ, കുരീപ്പുഴ ശ്രീകുമാര്‍  എന്നിവര്‍  ക്ളാസെടുത്തു. വൈകിട്ട്  സമാപനസമ്മേളനം അറബ് കവി ശിഹാബ് ഗാനീം ഉദ്ഘാടനം ചെയ്തു.  ഒരു രാജ്യത്തിന്‍െറയാകെ ചലനങ്ങളെ മാറ്റിമറിക്കാന്‍  വായനയിലൂടെ സാധിക്കുമെന്ന്   അദ്ദേഹം പറഞ്ഞു. ശിഹാബ് ഗാനിമിനെയും മോഹന്‍ കുമാറിനെയും ആദരിച്ചു. കഥ, കവിത, ലേഖനമത്സരങ്ങളിലെ വിജയികള്‍ക്ക്് സമ്മാനദാനവും നടന്നു.  വായനമത്സരത്തിലെ വിജയി സിദ്ദിക്കലിക്ക് സമ്മാനം നല്‍കി.  ലേബര്‍് ക്യാമ്പുകള്‍ക്കായുള്ള 10000 പുസ്തകങ്ങളുടെ സമാഹരണ ഉദ്ഘാടനം ചടങ്ങില്‍  നടന്നു. എന്‍.എസ് മാധവന്‍  അധ്യക്ഷത വഹിച്ചു. സര്‍ഗ റോയ് സംസാരിച്ചു. അജിത് കുര്യന്‍  സ്വാഗതവും കെ.കെ.മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു. സി.ഡി.എ പ്രതിനിധി പളനി ബാബു, അഡ്വ. നജീദ് തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.യു.എ.ഇ എക്സ്ചേഞ്ചിന്‍െറയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്‍െറയും സഹകരണത്തോടെയായിരുന്നു പരിപാടി.

പുസ്തക പ്രകാശനം
ദുബൈ: അക്ഷരക്കൂട്ടം സാഹിത്യശില്‍പ്പശാലയില്‍ ഹണി ഭാസ്ക്കറിന്‍െറ ‘സീലു വെച്ച പറുദീസ’ പുസ്തകത്തിന്‍െറ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാര്‍  കവയിത്രി ലോപക്ക് നല്‍കി നിര്‍വഹിച്ചു. ഗിരീജാ ദേവിയുടെ ‘മധുഗംഗ’ പുസ്തകം എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരനും നസീം പുന്നയൂരിന്‍െറ മരുകാറ്റിലെ സങ്കീര്‍ത്തനം കവി കുരീപ്പുഴ ശ്രീകുമാറും നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.