ദുബൈ: ദുബൈയുടെ ഭാവി ആവിഷ്കരിക്കാന്‍ രൂപകല്‍പന ചെയ്ത ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന് മുന്നില്‍ ഏഴ് പ്രധാന വെല്ലുവിളികളാണുള്ളതെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി അറിയിച്ചു. ഈ വെല്ലുവിളികള്‍ നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ചുമതലകള്‍ വിഭജിച്ചുനല്‍കി. ഫലപ്രദമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അന്താരാഷ്ട്ര കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. നവസംരംഭകരെ ആകര്‍ഷിക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ ഫ്യൂചര്‍ ആക്സലറേറ്റേഴ്സിന്‍െറ തുടര്‍ച്ചയായാണിത്.
വീടുകളിലെയും സ്ഥാപനങ്ങളിലെയും ജല- വൈദ്യുതി ഉപഭോഗം കുറക്കുകയെന്നതാണ് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ മുന്നിലുള്ള വെല്ലുവിളി. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ഡയോക്സൈഡ് ബഹിര്‍ഗമനം കുറക്കുകയുമാണ് ആര്‍.ടി.എയുടെ ചുമതല. പരിസ്ഥിതി സൗഹൃദവും ത്രിമാന സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുകയെന്നതാണ് ദുബൈ നഗരസഭയുടെ ലക്ഷ്യം. അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല ദുബൈ ഹെല്‍ത്ത് അതോറിറ്റിക്കും 21ാം നൂറ്റാണ്ടിന് അനുസൃതമായ പാഠ്യപദ്ധതി രൂപകല്‍പന ചെയ്യാനുള്ള ഉത്തരവാദിത്തം ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റിക്കും നല്‍കി. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ടെലി കമ്യൂണിക്കേഷന്‍സ് മേഖലകളിലെ ആധുനികവത്കരണമാണ് ദുബൈ ഹോള്‍ഡിങിന് നല്‍കിയ ഉത്തരവാദിത്തം. കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടത്തെുകയും അധികൃതരുമായി പങ്കുവെക്കുകയുമാണ് ദുബൈ പൊലീസ് ചെയ്യേണ്ടത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. www.dubaifutureaccelerators.com എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.