പച്ചക്കറിക്ക് വില കുത്തനെ കയറുന്നു; ആശ്വാസം സവാള

ഷാര്‍ജ: പച്ചക്കറികള്‍ക്ക് അനുദിനം വില വര്‍ധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍െറ താളം തെറ്റിക്കുന്നു. സാധാരണ തക്കാളിയുടെ വില കിലോക്ക് ഏഴ് ദിര്‍ഹമാണ്. മൂന്നും നാലും ദിര്‍ഹത്തിന് കിട്ടിയിരുന്നതാണ്. 
പച്ചമുളകിന്‍െറ വില 18 ദിര്‍ഹത്തിലത്തെിയിട്ടുണ്ട്. 10 ദിര്‍ഹത്തിന് മുകളിലേക്ക് പച്ചമുളക് കയറാറില്ലാത്തതാണ്. വെണ്ടക്ക, പയര്‍, അമര, മത്തന്‍, വെള്ളരി, കുമ്പളം, പടവലം, കോവക്ക, പാവക്ക, പപ്പായ, മുരിങ്ങ, വഴുതന, ചെറിയ ഉള്ളി, ഉരുളന്‍ കിഴങ്ങ് എന്നിവക്കെല്ലാം വിലകൂടിയിട്ടുണ്ട്. 
എന്നാല്‍ സവാളക്ക് പറയത്തക്ക വിലവര്‍ധനയില്ല. കരിവേപ്പിലക്കും കൂടിയിട്ടില്ല. എന്നാല്‍ മറ്റ് ഇലവര്‍ഗങ്ങള്‍ക്കെല്ലാം വില കൂടി. പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും രണ്ട് ദിര്‍ഹത്തിനുള്ളിലാണ് ഒരു കിലോ സവാളയുടെ വില. മത്സ്യ ലഭ്യത കുറഞ്ഞതും പച്ചക്കറി വില വര്‍ധനയെ സ്വാധിനിച്ചിട്ടുണ്ട്. 
യു.എ.ഇയിലെ തോട്ടങ്ങളിലെ വിളവെടുപ്പ് അവസാനിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വിളവെടുപ്പ് കഴിഞ്ഞ തോട്ടങ്ങളിലെല്ലാം ഇപ്പോള്‍ മണ്ണ് പാകപ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ ഇവിടെ വിളവെടുപ്പ് ആരംഭിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ജൂണ്‍ വരെയാണ് യു.എ.ഇ തോട്ടങ്ങളിലെ വിളവെടുപ്പ് കാലം. 
ഹംറാനിയ, ദൈദ് പോലുള്ള കാര്‍ഷിക മേഖലകളിലെ പാടങ്ങളെല്ലാം ഇപ്പോള്‍ ഉഴുത് മറിച്ചിട്ടിരിക്കുകയാണ്. ജലസേചനത്തിനാവശ്യമായ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്‍െറയും കേട് വന്നവ മാറ്റുന്നതിന്‍െറയും തിരക്കാണ് ഇവിടെ ഇപ്പോള്‍. 
ഇന്ത്യ, ജോര്‍ദാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ക്കാണ് വിലയില്‍ നേരിയ ആശ്വാസം ഇപ്പോളുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവക്കെല്ലാം വന്‍ വിലയാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.