ദുബൈ: ഡെസര്‍ട്ട് റോസ് സിറ്റി എന്ന പേരില്‍ താമസ- വാണിജ്യ കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ദുബൈ നഗരസഭ അംഗീകാരം നല്‍കി. വലിയ പുഷ്പങ്ങളുടെ മാതൃകയില്‍ സ്മാര്‍ട്ട് സൗകര്യങ്ങളോടെയുള്ള സുസ്ഥിര ഉപഗ്രഹ നഗരമാണ് വിഭാവനം ചെയ്യുന്നതെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നേരത്തെ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരസഭ എന്‍ജിനിയറിങ് ആന്‍ഡ് പ്ളാനിങ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിയയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഡെസര്‍ട്ട് റോസ് സിറ്റിയുടെ രൂപകല്‍പനയും നിര്‍മാണ മേല്‍നോട്ടവും കമ്മിറ്റിക്കായിരിക്കും. ദുബൈ- അല്‍ഐന്‍ റോഡില്‍ 14,000 ഹെക്ടര്‍ പ്രദേശമാണ് പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. 30 ബില്യണ്‍ ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 1.6 ലക്ഷം പേര്‍ക്ക് ഇവിടെ താമസ സൗകര്യം ഒരുക്കും. 20,000 പ്ളോട്ടുകള്‍ സ്വദേശി ഭവനങ്ങള്‍ക്കായി മാറ്റിവെക്കും. 10,000 ഭവന യൂനിറ്റുകള്‍ വിദേശികള്‍ക്കായിരിക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതിയായിരിക്കും സ്വീകരിക്കുക. പദ്ധതിക്കാവശ്യമായ ജലവും വൈദ്യുതിയും ഇവിടെ തന്നെ ഉല്‍പാദിപ്പിക്കും. കെട്ടിടങ്ങളുടെ മേല്‍ക്കൂരക്ക് മുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പാനലുകളുടെ സഹായത്തോടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. 40,000 ക്യുബിക് മീറ്റര്‍ വെള്ളവും പദ്ധതി പ്രദേശത്തുനിന്ന് തന്നെ കണ്ടത്തെും. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളുമുണ്ടാകും. താപനില ക്രമീകരിക്കാനും അന്തരീക്ഷ വായു ശുദ്ധീകരിക്കാനും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍ സജ്ജീകരിക്കും. വേള്‍ഡ് എക്സ്പോ 2020ക്ക് മുമ്പ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.