???? ????? ????????? ??????

മീന്‍വില കുതിക്കുന്നു; മത്തിക്കും രക്ഷയില്ല

ഷാര്‍ജ: യു.എ.ഇയിലെ മീന്‍ ചന്തകളില്‍ മീന്‍ വരവില്‍ കാര്യമായി കുറവ് വന്നത് വില കുത്തനെ കയറാന്‍ കാരണമായി. താപനില അനുദിനം കൂടുന്നത് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചതാണ് മീന്‍വരവ് കുറയാന്‍ പ്രധാന കാരണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൊടും ചൂടും അന്തരീക്ഷ ഈര്‍പ്പവും ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇത് കാരണം സാധാരണക്കാരന്‍െറ മത്സ്യമായി അറിപ്പെടുന്ന മത്തി (ചാള)ക്ക് പോലും വില കുത്തനെയാണ് കയറിയത്. 10 ദിര്‍ഹത്തിന് ഒരു മന്ന് ( നാല് കിലോ) മത്തി കിട്ടിയിരുന്നു. ഇപ്പോള്‍ ഒരു കിലോ മത്തിക്ക് 10 ദിര്‍ഹം കൊടുക്കണം. കഴിഞ്ഞ ദിവസം മന്നിന് 50 ദിര്‍ഹത്തിലത്തെിയിരുന്നു മത്തിയുടെ വിലയെന്ന് ദുബൈ മീന്‍ചന്തയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ പറഞ്ഞു.
ഒമാനില്‍ നിന്നാണ് മത്തി കൂടുതലായി യു.എ.ഇ ചന്തകളില്‍ എത്തുന്നത്. മറ്റ് മത്സ്യങ്ങള്‍ക്കും വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അയല കിലോക്ക് 30 ദിര്‍ഹവും കടന്നാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. അയക്കൂറ, ആവോലി എന്നിവയുടെ വില കിലോക്ക് 50 ദിര്‍ഹത്തിന് മുകളിലത്തെിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ കുറവ് വരുന്നുണ്ടെങ്കിലും പറയത്തക്കമില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
യു.എ.ഇ കടലുകളില്‍ നിന്ന് യഥേഷ്ടം ലഭിച്ച് കൊണ്ടിരുന്ന ഷേരിയുടെ ലഭ്യതയില്‍ സമീപകാലത്ത് ഉണ്ടായ കുറവും വിലയുടെ കുതിപ്പില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഷേരി ലഭ്യത കുറഞ്ഞത് കണക്കിലെടുത്ത് ഇവ പിടിക്കുന്നത് യു.എ.ഇ നിരോധിച്ചിരുന്നു.
ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന കായല്‍ മത്സ്യങ്ങള്‍ക്കും കടല്‍ മത്സ്യങ്ങള്‍ക്കും വില കൂടുതലാണ്. നത്തോലിയുടെ വില കിലോക്ക് 25 ദിര്‍ഹം കടന്നിട്ടുണ്ട്. മീന്‍ വിലയിലുണ്ടായ വര്‍ധന ഭക്ഷശാലകളിലെ മത്സ്യ വിഭവങ്ങളുടെ വിലയിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.
ചൂട് കാലത്ത് ഇത് പതിവുള്ളതാണെങ്കിലും ഇത്തവണ നേരത്തെ തന്നെ മീന്‍വരവില്‍ കുറവുണ്ടായതായി കച്ചവടക്കാര്‍ പറഞ്ഞു. മത്സ്യത്തെ ഒഴിവാക്കി പച്ചക്കറിയിലേക്ക് തിരിയാന്‍ നോക്കിയാലും രക്ഷയില്ല. ഇവിടെയും പല ഇനങ്ങള്‍ക്കും വലിയ വിലയാണ്. തക്കാളിക്കാണ് കുതിച്ച് ചാട്ടം. ഒരു കിലോ സാദ തക്കാളിക്ക് ഏഴ് ദിര്‍ഹം കൊടുക്കണം. മൂന്നും നാലും ദിര്‍ഹത്തിന് ഒരു കിലോ തക്കാളി കിട്ടിയിരുന്നതാണ്. വികസിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന തക്കാളിക്ക് വന്‍ വിലയാണ്. സ്വദേശ തോട്ടങ്ങളില്‍ ഉത്പാദനം കുറഞ്ഞതും ചൂടുമാണ് ഇതിന് പ്രധാന കാരണം.

ചില മത്തി കാര്യങ്ങള്‍
ഷാര്‍ജ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്ന മത്സ്യമാണ് മത്തി. ലോകത്ത് മത്സ്യ ബന്ധനത്തിലൂടെ ലഭിക്കുന്നതില്‍ മൂന്നിലൊരു ഭാഗവും മത്തിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയിലാണ് ഏറ്റവും കൂടുതല്‍ മത്തി ലഭിക്കുന്നത്. ഇവിടെ പാവപ്പെട്ടവന്‍െറ മീനായി അറിയപ്പെടുന്ന മത്തി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സുല്‍ത്താനാണ്.ബ്രസീല്‍പെലുള്ള രാജ്യങ്ങളിലെ മീന്‍ ചന്തകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മത്തിയാണ്. മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്‍ഷൈമേഴ്സ് രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു.
ഒമേഗ ത്രി കൂടാതെ ജീവകം ഡി, കാല്‍സ്യം, ബി12, മാംസ്യം എന്നിവയും മത്തിയില്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയില്‍ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. വയസാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കാന്‍ വൈറ്റമിന്‍ ബി 12 കഴിച്ചാല്‍ മതിയെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടത്തെിയത്. അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടെ മാസികയായ ന്യൂറോളൊജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട് 61 വയസിനും 87 വയസിനും ഇടയ്ക്കുളള 107 പേരെയാണ് പഠന വിധേയമാക്കിയത്.
ഇവരുടെ മസ്തിഷ്കം സ്കാന്‍ ചെയ്യുകയും ഓര്‍മ്മ പരിശോധിക്കുകയും ചെയ്തു. വൈറ്റമിന്‍ ബി 12 നില പരിശോധിക്കാനായി ഇവരുടെ രക്ത സാമ്പിളുകളും ശേഖരിച്ചു. മസ്തിഷ്കത്തിന്‍െറ സ്കാനും ഓര്‍മ്മ പരിശോധനയും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും നടത്തുകയുണ്ടായി.
വൈറ്റമിന്‍ ബി 12 ഉയര്‍ന്ന നിലയില്‍ ഉണ്ടായിരുന്നവരില്‍ മസ്തിഷ്കം ചുരുങ്ങാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ആറിരട്ടി കുറവാണെന്നും പഠനത്തില്‍ കണ്ടത്തെി. പഠനത്തില്‍ പങ്കെടുത്തവര്‍ക്കൊന്നും വൈറ്റമിന്‍ ബി 12ന്‍െറ കുറവുണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.