യമനിലെ മാനുഷിക പ്രതിസന്ധി: യു.എ.ഇ സഹായം ലഭിച്ചത് 18 ലക്ഷം പേര്‍ക്ക്

അബൂദബി: ആഭ്യന്തര യുദ്ധവും സംഘര്‍ഷവും തുടരുന്നത് മൂലം ദുരിതം അനുഭവിക്കുന്ന യമനി ജനതയുടെ പ്രയാസം കുറക്കുന്നതിന് യു.എ.ഇ നല്‍കിയത് വലിയ സഹായം. പണവും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എല്ലാം യു.എ.ഇ എത്തിച്ചുനല്‍കി. ഇതുവരെ 18 ലക്ഷം യമനികള്‍ക്കാണ് യു.എ.ഇയുടെ വിവിധ രീതിയിലുള്ള സഹായം ലഭിച്ചതെന്ന് വികസന-രാജ്യാന്തര സഹകരണ മന്ത്രിയും വിദേശ മാനുഷിക സഹായത്തിനുള്ള യു.എ.ഇ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മേധാവിയുമായ ശൈഖ ലുബ്ന അല്‍ ഖാസിമി പറഞ്ഞു.  
യുദ്ധത്തില്‍ അടി്സഥാന സൗകര്യ മേഖലകള്‍ തകരുകയും കൂടുതല്‍ പേര്‍ പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. ഹൂതികളുടെ അടക്കം ആക്രമണങ്ങളില്‍ നിരവധി നഗരങ്ങള്‍ തകര്‍ന്നു.  വിവിധ രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ യമനി ജനതക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ സാധിക്കുകയുളളൂ. ബ്രിട്ടീഷ് അന്താരാഷ്ട്ര വികസന കാര്യ സഹമന്ത്രി ഡെസ്മണ്ട് സ്വേയ്നുമായും പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അവര്‍.  
2015 ല്‍ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 164 കോടി ദിര്‍ഹം യു.എ.ഇ ചെലവഴിച്ചെന്ന് ശൈഖ ലുബ്ന പറഞ്ഞു. ഏദന്‍, തെയ്സ്, ലഹ്ജ്, ദാലീ, ഷബ്വ, അബ്യാന്‍, മഹാറ, മരിബ് തുടങ്ങിയ യമനി ഗവര്‍ണറേറ്റുകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ സഹായം ചെയ്യും.  ഏദന്‍ വിമാനത്താവളത്തിന്‍െറയും തുറമുഖത്തിന്‍െറയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ സഹായം നല്‍കിയിട്ടുണ്ട്. 11 ആശുപത്രികളും മെഡിക്കല്‍ സെന്‍ററും വൈദ്യുതി സ്റ്റേഷനുകളും നിര്‍മിച്ചു. 
154 സ്കൂളുകളുടെ അറ്റകുറ്റപ്പണിയും രാജ്യം ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 123 സ്കൂളുകള്‍ യമനി സര്‍ക്കാറിന് കൈമാറി കഴിഞ്ഞു. ഭക്ഷ്യ സഹായം നല്‍കുന്നതിനും യു.എ.ഇ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശൈഖ ലുബ്ന പറഞ്ഞു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.