ഒമാന്‍ പെട്രോളിന് വില കൂടി; അതിര്‍ത്തിയിലെ പമ്പില്‍ ആളില്ലാതായി

ഫുജൈറ: ഫുജൈറ-ഖോര്‍ഫക്കാന്‍ റോഡിലെ ഒമാന്‍ പ്രദേശമായ മദ്ഹയിലുള്ള അല്‍മഹ പെട്രോള്‍ പമ്പില്‍ തിരക്കൊഴിഞ്ഞു.ഒമാന്‍ പെട്രോളിന് ഇപ്പോള്‍ യു.എ.ഇ പെട്രോളിനെക്കാള്‍ വില കൂടിയതാണ് കാരണം.24 മണിക്കുറും പ്രവര്‍ത്തിക്കുന്ന പമ്പില്‍ നേരത്തെ പെട്രോള്‍ കിട്ടണമെങ്കില്‍ മണിക്കുറുകള്‍ കാത്തിരിക്കണമായിരുന്നു. ചിലപ്പോള്‍ കിലോമീറ്റര്‍ നീളുന്ന വാഹന നിരയാണ് ഉണ്ടാവുക. ലിറ്റര്‍ പെട്രോളിന് യു.എ.ഇയിലേക്കാള്‍  60 ഫില്‍സ് വരെ കുറവുണ്ടായിരുന്നു. ഫുള്‍ ടാങ്ക് അടിച്ചാല്‍ 30-35 ദിര്‍ഹമിന്‍െറ ലാഭം വരെ കിട്ടിയിരുന്നു. 
25 കിലോമീറ്റര്‍ അകലെയുള്ള ഫുജൈറയില്‍ നിന്നും എട്ടു കിലോമീറ്റര്‍ ഉള്ള ഖോര്‍ഫക്കാനില്‍ നിന്നും ഇവിടെ സ്ഥിരമായി പെട്രോള്‍ അടിക്കാന്‍ വരുന്നവരുണ്ടായിരുന്നു. ഫുജൈറയിലുള്ള ടാക്സികളും ഇതുവഴി വന്നാല്‍ ഇവിടെ നിന്നാണ് പെട്രോള്‍ നിറക്കുക. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി സ്ഥിതി ആകെ മാറി.1.60 ദിര്‍ഹം ആണ് ഒമാന്‍ പെട്രോളിന്‍െറ ഇപ്പോഴുള്ള വില. യു.എ.ഇയിലേതിനേക്കാള്‍ കൂടുതല്‍. 
രണ്ടു മൂന്ന് ദിവസം വില കൂടിയത് അറിയാതെ പലരും പെട്രോള്‍ അടിച്ചു. വില കേട്ടപ്പോള്‍ ഞെട്ടി.ചിലര്‍ പമ്പുകാരുമായി തര്‍ക്കിച്ചു. ഇപ്പോള്‍ ഡീസലിനും ഇതുതന്നെയാണ് വില . 1.60 ദിര്‍ഹം. ഇവിടേക്ക് ഒമാനിലെ സോഹാറില്‍ നിന്നും മസ്കത്തില്‍ നിന്നുമാണ് ഖതെം മലഹ ചെക്ക് പോസ്റ്റ് വഴി ടാങ്കര്‍ ലോറികളില്‍  പെട്രോള്‍ എത്തുന്നത്. ലക്ഷകണക്കിന് ലിറ്റര്‍ അടിച്ചിരുന്ന ഇവിടെ അതിന്‍െറ  കാല്‍ ഭാഗം പോലും ബിസിനസ് ഇപ്പോഴില്ളെന്നു ജോലിക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മലയാളികള്‍ അടക്കമുള്ള ജോലിക്കാരുടെ ഭാവിയും തുലാസിലാണ്. സമീപത്തെ കഫ്ത്തീരിയയിലും ഇപ്പോള്‍ ആളില്ലാത്ത സ്ഥിതിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.