കാസര്‍കോട്ടുകാരനെ വധിച്ച മൂന്നുപേര്‍ക്ക്  15 വര്‍ഷം തടവുശിക്ഷ

ദുബൈ: മലയാളിയായ റസ്റ്റോറന്‍റ് ജീവനക്കാരനെ കൊലപ്പെടുത്തി 96,000 ദിര്‍ഹം കവര്‍ന്ന കേസില്‍ ഖസാക്കിസ്താന്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് 15 വര്‍ഷം തടവുശിക്ഷ. തടവ് അനുഭവിച്ചശേഷം ഇവരെ നാടുകടത്താനും ദുബൈ കോടതി വിധിച്ചു.  ദുബൈ അബുഹൈല്‍ ഗാരേജ് ബില്‍ഡിങ്ങിലെ അബുഹൈല്‍ റസ്റ്റോറന്‍റ് ജീവനക്കാരനായ ഉദുമ കാപ്പിലിലെ പരേതനായ ഇബ്രാഹിമിന്‍െറ മകന്‍ മുഹമ്മദ് ഹനീഫ (27)യെ വധിച്ച കേസിലാണ് വിധി. 2013 ഡിസംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു കൊല. 
20നും 30നുമിടയില്‍ പ്രായക്കാരാണ് പ്രതികള്‍.  മോഷണത്തിനിടയിലായിരുന്നു കൊല. പ്രതികളെ കുറ്റകൃത്യത്തിന് സഹായിച്ച മറ്റു രണ്ടു ഖസാക്ക് പൗരന്‍മാര്‍ക്ക് ഏഴ് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. മോഷണവും കൊലയും നടക്കുമ്പോള്‍ ഇവര്‍  പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനോടബന്ധിച്ചുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്താനാണ് പ്രതികളത്തെിയത്. 
സമീപത്തെ റസ്റ്റോറന്‍റ് ശുചീകരിക്കുകയായിരുന്ന ഹനീഫയുടെ ശ്രദ്ധയില്‍ മോഷ്ടാക്കള്‍ പെട്ടതോടെയാണ് സംഘം ഇയാളെ വകവരുത്തിയത്. കൈകള്‍ പിന്നില്‍കെട്ടിയിട്ട അടിച്ച വീഴ്ത്തുകയായിരുന്നു. വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. കൊലപാതകം കഴിഞ്ഞാണ് കവര്‍ച്ച നടത്തിയത്.  പിന്നീട് സേഫ് കാറില്‍ കയറ്റി രക്ഷപ്പെടുകയും ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെ നടന്ന കൊലപാതകത്തില്‍ കൊലയാളികളുടെ ചിത്രങ്ങള്‍ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നത്. 
അതുകൊണ്ട് തന്നെ പ്രതികളെ അധികം വൈകാതെ പിടികൂടാനായി.  മൂന്ന് പേരടങ്ങുന്ന സംഘം ഹനീഫയെ മര്‍ദിക്കുന്നതും ഹോട്ടലിന്‍െറ ഭിത്തിയില്‍ തലയിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 
ഹനീഫയുടെ പിതാവ് ഇബ്രാഹിം ഏഴു വര്‍ഷം  മുമ്പ് ഉദുമ പള്ളത്ത് തീവണ്ടി തട്ടി മരിച്ചിരുന്നു. ഭാര്യ: ഖൈറുന്നിസ. മരണത്തിന് രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.