തിരുവനന്തപുരം മോഡല്‍ എ.ടി.എം കവര്‍ച്ച:  രണ്ട് യൂറോപ്യന്മാര്‍ക്ക് തടവ്

അബൂദബി: തിരുവനന്തപുരം മോഡല്‍ ഹൈടെക് എ.ടി.എം കവര്‍ച്ച നടത്തിയ രണ്ട് യൂറോപ്യന്മാര്‍ക്ക് അബൂദബി അപ്പീല്‍ കോടതി തടവുശിക്ഷ വിധിച്ചു. സ്കിമ്മര്‍, സ്കിമ്മര്‍ പ്ളേറ്റ്, ഒളികാമറ തുടങ്ങിയ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി എ.ടി.എം യന്ത്രങ്ങളില്‍നിന്ന് പണം കവര്‍ന്ന കേസിലാണ് ഇവര്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചത്. 
ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ സ്വന്തം രാജ്യത്തേക്ക് കയറ്റിയയക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഏതു രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 
അബൂദബിയിലെ ഒരു ബാങ്ക് എ.ടി.എം യന്ത്രത്തിന്‍െറ സമീപത്തുനിന്ന് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് കോടതി അറിയിച്ചു. ഇവരില്‍നിന്ന് എ.ടി.എം കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തുന്ന നാല് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. അബൂദബിയില്‍ പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള കൂടുതല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
റുമേനിയന്‍ പൗരന്മാരാണ്് തിരുവനന്തപുരത്തെ എ.ടി.എമ്മുകളില്‍ ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ച് ഏഴ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. കേസിലെ മുഖ്യ പ്രതി റുമേനിയന്‍ ക്രയോവോ സ്വദേശി ഗബ്രിയേല്‍ മരിയന്‍ (47) അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. 
ഇയാളുടെ കൂട്ടുപ്രതികളായ നാലുപേര്‍ ഇന്ത്യ വിടുകയായിരുന്നു. ഇവരില്‍ ആദ്യം ഇന്ത്യ വിട്ട മൂന്നുപേര്‍ അബൂദബിയിലേക്കാണ് കടന്നതെന്ന് കേരള പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.