ബിനീഷ് യാത്രയിലാണ്... അപൂര്‍വ ജീവജാലങ്ങളെ തേടി

ദുബൈ:  ഒഴിവു സമയങ്ങളിലെല്ലാം  മണല്‍ കാട്ടിലെ പ്രകൃതിയെയും ആവാസവ്യവസ്ഥകളെയുക്കുറിച്ച് പഠിക്കാന്‍ സമയം കണ്ടത്തെി ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം സ്വദേശി മലയിങ്കില്‍ ബിനീഷ് റൂബസ്. പ്രകൃതിയെയും വംശ  നാശം നേരിടുന്ന വന്യജീവികളെയും പക്ഷികളേയും നിരീക്ഷിക്കുകയും  അവയുടെ കണക്കെടുപ്പും മറ്റു പഠനങ്ങളും നടത്തി  ലഘുലേഖ രൂപത്തിലാക്കി പ്രസിദ്ധപ്പെടുത്തുകയാണ് ബിനീഷിന്‍െറ പ്രധാന ഹോബി . ഇതിനകം അപൂര്‍വങ്ങളായ പക്ഷികളെയും മത്സ്യങ്ങളെയും ഷഡ്പദങ്ങളെയും ചിത്ര ശലഭങ്ങളെയും ചിലന്തികളെയും  കുറിച്ച് പത്തോളം രചനകളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എട്ട് വര്‍ഷത്തോളമായി ഒരു ലാഭേച്ഛയുമില്ലാതെ ഈ രംഗത്ത് സജീവമാണ് ഷാര്‍ജ ചിത്രശലഭ പാര്‍ക്കിലെ സൂപ്പര്‍വൈസര്‍ കൂടിയായ യുവാവ്.
ഈ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ അബൂദാബി എമിരേറ്റ്സ് നാച്ചുറല്‍ ഗ്രൂപ്പിന്‍െറ ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് അവാര്‍ഡ്   കഴിഞ്ഞ ദിവസം ബിനീഷിനെ തേടിയത്തെി. അബുദാബി ലെമെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍  സാംസ്കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ബിനീഷിനു അവാര്‍ഡ് സമ്മാനിച്ചു. ഈയൊരവാര്‍ഡ് വാങ്ങുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന സവിശേഷതയും ഈ 33കാരന് ലഭിച്ചു.
11 വര്‍ഷമായി യു.എ.ഇയിലുള്ള ബിനീഷ് ഇതിനകം രാജ്യത്തെ എല്ലാ മുക്കുമൂലകളും സന്ദര്‍ശിച്ചു. അപൂര്‍വയിനം പാമ്പുകള്‍, ചിത്ര ശലഭങ്ങള്‍,ഷഡ്പദങ്ങള്‍,എലികള്‍, ചിലന്തികള്‍, ഗ്രേറ്റര്‍ അരയന്നം, ചുവപ്പ് ചിറകുള്ള തുമ്പികള്‍ , ഹമ്മിംഗ് ബേര്‍ഡ്,വണ്ടുകള്‍, വിവിധയിനം ഗൗളികള്‍, പാപ്പിലിയോ എന്ന വലിയ തരം ശലഭങ്ങള്‍ തുടങ്ങി നിരവധി  ജീവജാലങ്ങളെയാണ്  ഇദ്ദേഹം കണ്ടത്തെി പഠന വിധേയമാക്കിയത്. അവയുടെയെല്ലാം ഫോട്ടോകളും ശേഖരത്തിലുണ്ട്. മാത്രമല്ല നിരീക്ഷിക്കപ്പെടുന്ന ജീവികളുടെ ജീവിത വ്യവസ്ഥകളും ജനിതക വൈവിധ്യങ്ങളും ഉള്‍പ്പെടെ ലഖുലേഖ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നല്ല പ്രതികരണമാണ് ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രകൃതി പഠനത്തോട് ചെറുപ്പം മുതലുള്ള  താല്പര്യമാണ് ബിനീഷിനെ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ നാച്വറല്‍ ഹിസ്റ്ററി ഗ്രൂപ്പില്‍ എത്തിച്ചത്. ഗവേഷണം നടത്താനും അവ പ്രസിദ്ധപ്പെടുത്താനും ഗ്രൂപ്പ് ചെയര്‍മാന്‍ ഗറി ഫ്യുല്‍നാര്‍ എല്ലാ സഹായവും ചെയ്തു.  മിക്കപ്പോഴും ഗറി ഫ്യുല്‍നാറും ബിനീഷിനൊപ്പം രാജ്യം ചുറ്റാനിറങ്ങും.
യു.എ.ഇയിലെ വിവിധ ഭാഗങ്ങളിലായി 50ല്‍ പരം ചിത്ര ശലഭങ്ങളെ താന്‍ കണ്ടത്തെിയതായി ബിനീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എല്ലായിനം പൂമ്പാറ്റകളെ കുറിച്ചും സമഗ്ര പഠനം പൂര്‍ത്തിയായി വരികയാണ്. യു.എ.ഇയില്‍  മലയാളികളടക്കം നിരവധി പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലായിനം  ജീവജാലങ്ങളെയും  പഠന വിധേയമാക്കുന്നൂവെന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു .
2012 ല്‍ കരയിലും വെള്ളത്തിലും ജീവിക്കുന്ന  ‘മഡ് സ്കിപ്പര്‍’ എന്ന അപൂര്‍വയിനം മത്സ്യത്തെ അജ്മാനില്‍ നിന്ന് കണ്ടത്തെിയതോടെയാണ് ബിനീഷ് ശ്രദ്ധിക്കപ്പെട്ടത്. ഒരു വര്‍ഷത്തിലധികം ഈ മത്സ്യങ്ങളെ നിരീക്ഷിച്ച് പഠനം നടത്തി ജേണല്‍ തയാറാക്കിയത് രാജ്യത്തെ ഇംഗ്ളീഷ് പത്രങ്ങള്‍ അന്ന് ഏറെ പ്രാധാന്യത്തോടെയാണ് പുറത്ത്വിട്ടത് . പിന്നീട് ഫുജൈറയിലെ ജബല്‍ ഖിതാബ് മല മുകളില്‍ നിന്ന് ‘പേര്‍ഷ്യന്‍ ഹോണ്‍ വൈപ്പര്‍‘എന്ന പാമ്പിനെ ആദ്യമായി കാമറയില്‍ പകര്‍ത്തി.ആറുമണിക്കൂര്‍ മല കയറിയാണ് ഇതിനെ കണ്ടത്തെിയത്. പാമ്പിനെ കണ്ടത്തെിയ വിവരം ഷാര്‍ജ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെട്ടതോടെ വിദഗ്ധ സംഘം ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് തുടര്‍ പ്രവത്തനങ്ങള്‍ നടത്തിയത്.  ‘ട്രിബുലസ്’ എന്ന നാച്വറല്‍ മാഗസനിലെ സ്ഥിരം എഴുത്തുകാരനാണ് ബിനീഷ്.
പ്രകൃതിയോട് ചെറുപ്പം മുതലേ ഇഷ്ടം പുലര്‍ത്തുന്ന ബിനീഷ് ,നാട്ടില്‍ കോളജ് പഠന കാലത്ത് ആധ്യാപകരില്‍ നിന്ന് കിട്ടിയ പ്രോത്സാഹനമാണ് തന്നെ ഈ രംഗത്തെിച്ചതെന്ന് ബിനീഷ് പറയുന്നു.പ്രകൃതി സ്നേഹിയെന്ന  പരിഗണനയിലാണ് ഒരു വര്‍ഷം മുമ്പ് ഷാര്‍ജ ചിത്രശലഭ പാര്‍ക്കില്‍ സൂപ്പര്‍വൈസര്‍ ജോലി ലഭിച്ചതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.