ദുബൈ: ദുബൈയിലെ നിരോധിത മേഖലകളില്‍ ആളില്ലാ പേടകങ്ങള്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടത്തുന്നവര്‍ക്ക് 500 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഡ്രോണ്‍ നിരോധിത മേഖലകളുടെയും മുന്‍കൂട്ടി അനുമതി വാങ്ങേണ്ട പ്രദേശങ്ങളുടെയും പട്ടിക അതോറിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മിന്‍ഹാദ് എയര്‍ബേസ്, പാം ജുമൈറയിലെ സ്കൈ ഡൈവ് ദുബൈ തുടങ്ങിയ ഇടങ്ങളില്‍ ആളില്ലാ പേടകം പറത്താന്‍ പാടില്ല. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പറത്താന്‍ അനുമതി വാങ്ങണം. മുന്‍കൂട്ടി അനുമതി വാങ്ങാന്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദത്തിനായി പറത്തുന്നവര്‍ക്ക് 50 ദിര്‍ഹവും വാണിജ്യ ആവശ്യങ്ങള്‍ക്ക് 500 ദിര്‍ഹവുമാണ് ഫീസ്. മേയ് മുതല്‍ രജിസ്ട്രേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ഡ്രോണ്‍ പറത്താന്‍ അനുമതിയുണ്ടാകൂ. ഡ്രോണുകള്‍ പറത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ അതോറിറ്റി പുറത്തിറക്കും. എത്ര ഉയരത്തില്‍ ഡ്രോണ്‍ പറത്താമെന്നത് ഇതില്‍ വിശദമാക്കിയിരിക്കും. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, ബീച്ചുകള്‍ എന്നിവക്ക് മുകളില്‍ ഡ്രോണുകള്‍ പറത്തുന്നത് സംബന്ധിച്ച നിബന്ധനകളും ഉണ്ടാകും. ഡ്രോണുകളില്‍ വിഡിയോ കാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ പറത്തുന്നതിന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഇത്തരം ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഏതൊക്കെ മേഖലകളില്‍ ഡ്രോണ്‍ പറത്താമെന്നതിനെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു. ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 55 മിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.