വിമാന ടിക്കറ്റ് നിരക്ക്: സ്കൂളുകളില്‍ ഹാജര്‍ നില കുറവ്

ഷാര്‍ജ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും കുട്ടികളുടെ ഹാജര്‍ നില 40 ശതമാനത്തോളം കുറവാണെന്ന് വിലയിരുത്തല്‍ . ഷാര്‍ജയില്‍ ചില സ്കൂളുകളില്‍ 75 ശതമാനത്തോളം കുട്ടികള്‍ ക്ളാസുകളില്‍ എത്തിയിട്ടുണ്ടങ്കിലും ഷാര്‍ജ വിദ്യാഭ്യാസ മന്ത്രാലായത്തിന് കീഴിലുള്ള ഭൂരിപക്ഷം സ്കൂളുകളിലും 40 ശതമാനത്തോളം കുട്ടികള്‍ ഹാജരായിട്ടില്ല. ഹാജരാകാത്തവരില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള കുട്ടികളാണെന്ന് ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിന് കീഴിലുള്ള ഷാര്‍ജ ഇന്ത്യന്‍ ഇന്‍റനാഷണല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുനീര്‍ വേങ്ങര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലായും വരാത്തത്.നാട്ടില്‍ നിന്നുള്ള വന്‍ വിമാനടിക്കറ്റ് നിരക്കാണ് ഹാജര്‍ നില കുറയാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കുടുംബങ്ങള്‍  നാട്ടില്‍ ഓണം ആഘോഷിച്ച് തിരിച്ചുവരാന്‍ അവധി നീട്ടിയതും ഹാജര്‍ നില കുറയാന്‍ കാരണമായിട്ടുണ്ട്. ബലി പെരുന്നാള്‍ കഴിഞ്ഞ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാത്തിരിക്കുകയാണ് പല കുടുംബങ്ങളും. 
കുട്ടികളുടെ ഹാജര്‍ നില കുറയുന്നത് ഇനിയും തുടരാനാണ് സാധ്യതയെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. 
താനൂര്‍ സ്വദേശികളായ സലാമും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് വിമാനത്താവളം വഴി ടിക്കറ്റ് ലഭിക്കാത്തതിനാല്‍ മഗലാപുരം വഴിയാണ് യു.എ.ഇയില്‍ തിരിച്ചത്തെിയത്. 
അഞ്ച് പേരുടെയും വിമാന യാത്രക്ക് 2,15,000 രൂപയാണ് കൊടുക്കേണ്ടി വന്നത് .പ്ളസ് വണിനും പ്ളാസ് ടുവിനും പഠിക്കുന്ന മക്കളുടെ ക്ളാസ് മുടങ്ങുന്നത് പേടിച്ചാണ്  ഇത്രയും വലിയ നിരക്ക്  കൊടുത്ത് വന്നതെന്ന് സലാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.