ഇ-മൈഗ്രേറ്റ് സംവിധാനം: രേഖകള്‍ ഓണ്‍ലൈനിലൂടെ മതി

അബൂദബി: ഇന്ത്യയില്‍ നിന്ന് വിദേശത്ത് ജോലിക്ക് പോകുന്നതിനാവശ്യമായ എമിഗ്രേഷന്‍ ക്ളിയറന്‍സ് രേഖകള്‍ ഓണ്‍ലൈന്‍ മുഖേന മതിയെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള നടപടികള്‍ സംബന്ധിച്ച വിശദ കുറിപ്പും അധികൃതര്‍ പുറത്തിറക്കി. 
നേരിട്ടും ഏജന്‍സികള്‍ മുഖേനയും റിക്രൂട്ട് ചെയ്യുന്നതിന് വിദേശത്തെ തൊഴിലുടമ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് 10 ദിവസത്തിനുള്ളില്‍ തൊഴിലുടമ തങ്ങളുടെ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് ലഭ്യമാക്കണം. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ അഞ്ചുവര്‍ഷത്തേക്ക് റജിസ്ട്രേഷന്‍ ചെയ്യാം. ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള നടപടികള്‍ക്കായി വിദേശ തൊഴിലുടമക്ക് യൂസര്‍ ഐഡിയും പാസ്വേഡും നല്‍കും. ഉദ്യോഗാര്‍ഥിയുടെ തസ്തിക, ശമ്പളം തുടങ്ങിയ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ വിസയും ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ ലഭ്യമാക്കണം. തൊഴിലുടമ എംബസിയില്‍ നിന്ന് നേരിട്ടാണ് വിസ സാക്ഷ്യപ്പെടുത്തേണ്ടത്. ഇതിന് ശേഷം മാത്രമാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ കോഡും ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് നമ്പറും ഉപയോഗിച്ച് തൊഴില്‍ കരാര്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. 
ഉദ്യോഗാര്‍ഥിക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സിന് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. പാസ്പോര്‍ട്ടിന്‍െറ കോപ്പി, പ്രവാസി ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍, ഒപ്പിട്ട തൊഴില്‍ കരാര്‍, ഫോട്ടോ എന്നിവ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ആവശ്യമായ പി.ഇ.ഒ ഓഫിസിന്‍െറ വിവരങ്ങള്‍ വ്യക്തമാക്കുകയും 200 രൂപ ഓണ്‍ലൈനായി ഫീസടക്കുകയും വേണം. ഇതിന് പുറമെ ഉദ്യോഗാര്‍ഥി അസല്‍ രേഖകളുമായി നേരിട്ട് പി.ഇ.ഒ ഓഫിസില്‍ എത്തുകയോ തൊഴില്‍ കരാറില്‍ എംബസിയുടെ സാക്ഷ്യപ്പെടുത്തലോ ആവശ്യമില്ളെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.