സ്കൂള്‍ ബസില്‍ മരിച്ച മലയാളി ബാലികയുടെ കുടുംബത്തിന് ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബൂദബി: സ്കൂള്‍ ബസില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ച മലയാളി ബാലിക നിസ ആലയുടെ കുടുംബത്തിന് ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ പരമോന്നത കോടതി വിധിച്ചു. സ്കൂള്‍, പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ബസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കേസിലെ നടപടിക്രമങ്ങളെല്ലാം അവസാനിപ്പിച്ച് കോടതി ഉത്തരവിട്ടു. 2014 ഒക്ടോബര്‍ ഏഴിനാണ് അബൂദബി അല്‍ വുറൂദ് അക്കാദമിയിലെ കെ.ജി വണ്‍ വിദ്യാര്‍ഥിനിയായിരുന്ന നിസ ആല സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചത്. 
പാകിസ്താന്‍ സ്വദേശിയായ സ്കൂള്‍ ബസ് ഡ്രൈവര്‍, ലബനാന്‍ സ്വദേശിയായ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, ഫിലിപ്പീന്‍സ് സ്വദേശിനിയായ ബസ് അറ്റന്‍ഡര്‍ എന്നിവര്‍ക്ക് പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഗതാഗത കമ്പനി ഉടമക്ക് ആറുമാസം തടവും വിധിച്ചു. സ്കൂള്‍ അടച്ചുപൂട്ടണമെന്നും പ്രതികളും സ്കൂള്‍ അധികൃതരും വന്‍തുക പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. സ്കൂള്‍ 50,000 ദിര്‍ഹം പിഴയടക്കാനും ഒരുലക്ഷം ദിര്‍ഹം കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും അപ്പീല്‍ കോടതി ഉത്തരവിട്ടു. സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് കോടതി റദ്ദാക്കിയെങ്കിലും അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ തുറക്കാന്‍ അനുവദിച്ചിട്ടില്ല. ഡ്രൈവറുടെ ശിക്ഷ മൂന്നുവര്‍ഷത്തില്‍ നിന്ന് ആറുമാസമായി അപ്പീല്‍ കോടതി കുറച്ചു. 20,000 ദിര്‍ഹം പിഴയും വിധിച്ചു. സൂപ്പര്‍വൈസറുടെ പിഴ ഒരുവര്‍ഷമായി കുറക്കുകയും 20,000 ദിര്‍ഹം പിഴയിടുകയും ചെയ്തു. ഇന്ത്യക്കാരനായ ഗതാഗത കമ്പനി ഉടമയുടെ ആറുമാസത്തെ തടവ് അപ്പീല്‍ കോടതി ശരിവെച്ചു. ശിക്ഷ മതിയായതല്ളെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ പരമോന്നത കോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീല്‍ കോടതിയുടെ വിധി പരമോന്നത കോടതി ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്. 
അഡ്കോയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന മടിക്കേരി സ്വദേശി നസീര്‍ അഹമ്മദിന്‍െറയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടെയും രണ്ടാമത്തെ മകളാണ് നിസ. ഖാലിദിയയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള യാത്രാ മധ്യേ നാലുവയസ്സുകാരി നിസ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. പിന്‍നിരയിലെ സീറ്റിലായിരുന്ന നിസയെ ശ്രദ്ധിക്കാതെ ഡ്രൈവറും അറ്റന്‍ഡറും ബസ് പൂട്ടിപോയി. ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് ഡ്രൈവര്‍ നിസയുടെ മൃതദേഹം കാണുന്നത്. കടുത്ത ചൂടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണത്തിന് നേരിട്ടല്ലാതെ ഉത്തരവാദികളായെന്ന് കാണിച്ചാണ് പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ബസ് അറ്റന്‍ഡര്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ പ്രതികളാക്കി 2014 നവംബറില്‍ വിചാരണാ നടപടികള്‍ തുടങ്ങിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.