ദുബൈ സൈക്കിള്‍ പാത ഒക്ടോബറില്‍ തുറക്കും

ദുബൈ: ദുബൈ സൈക്ളിങ് ട്രാക്കിന്‍െറ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായതായും ഒക്ടോബറില്‍ തുറന്നുകൊടുക്കുമെന്നും ആര്‍.ടി.എ അറിയിച്ചു. സീഹ് അസ്സലാം മുതല്‍ നാദ് അല്‍ ശിബ വരെയുള്ള 23 കിലോമീറ്റര്‍ ട്രാക്കിന്‍െറ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ എമിറേറ്റില്‍ നിലവിലുള്ള സൈക്കിള്‍ ട്രാക്കുകളുമായി ബന്ധിപ്പിക്കും. ഇതോടെ ദുബൈയിലെ മൊത്തം സൈക്കിള്‍ പാതയുടെ നീളം 178 കിലോമീറ്ററായി മാറും. 
സീഹ് അസ്സലാമില്‍ നിന്ന് അല്‍ ഖുദ്റ റോഡ്, എമിറേറ്റ്സ് റോഡ്, ലത്തീഫ ബിന്‍ത് ഹംദാന്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ബറാറി വഴി നാദ് അല്‍ ശിബയിലത്തെുന്നതാണ് സൈക്കിള്‍ പാത. ദുബൈ നിവാസികളില്‍ ആരോഗ്യകരമായ ശീലങ്ങളുണ്ടാക്കാന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശമനുസരിച്ചാണ് സൈക്കിള്‍ പാത നിര്‍മാണം ആരംഭിച്ചതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. സീഹ് അസ്സലാമാണ് സൈക്കിള്‍ ട്രാക്കിന്‍െറ കവാടം. 
ഇവിടെ സൈക്കിളുകളും അനുബന്ധ ഉപകരണങ്ങളും വാടകക്ക് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണസജ്ജമായ മെഡിക്കല്‍ ക്ളിനിക്കും സൈക്കിള്‍ പാതയില്‍ 10 റെസ്റ്റ് പോയിന്‍റുകളും ഒരുക്കിയിട്ടുണ്ട്. 
ട്രാം യാത്രക്കാര്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ ദുബൈ മറീന ഭാഗത്ത് സൈക്കിള്‍ പാതയുടെ നിര്‍മാണത്തിന് തുടക്കമാകും. ഇതിന് പുറമെ നിരവധി താമസ മേഖലകളിലും സൈക്കിള്‍ പാത നിര്‍മാണത്തിന് ആര്‍.ടി.എക്ക് പദ്ധതിയുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.