യാംബു അൽ നഖ്ൽ പ്രദേശത്തെ ഉററവകളുടെ വിവിധ കാഴ്ച്ചകളിൽ നിന്ന്
യാംബു: യാംബു അൽ നഖ്ലിലെ വിവിധ പ്രദേശങ്ങളിലെ ഉറവകൾ സന്ദർശകരെ ആകർഷിക്കുന്നു. യാംബു ടൗണിൽ നിന്ന് അമ്പത് കിലോമീറ്റർ കിഴക്കാണ് ഉറവകൾ സ്ഥിതി ചെയ്യുന്ന പ്രദേശം.
ശീതകാലമെത്തി ഇടക്കാലത്ത് മഴ ലഭിച്ചപ്പോൾ കൂടുതൽ ഹരിതാഭമായ ഈ പ്രദേശ ത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സ്വദേശികളും വിദേശികളും കുടുംബ സമേതം എത്തുന്ന കാഴ്ച്ചയാണിപ്പോൾ. വാരാന്ത്യ അവധി ദിനങ്ങളിൽ മലയാളികളടക്ക മുള്ള ബാച്ചിലറുകൾ ചെറിയ ട്രിപ്പുകളായും പ്രദേശത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ആസ്വാദിക്കാൻ എത്തുന്നുണ്ട്.
മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന നയനാ നന്ദകരമായ കാഴ്ചകളും തണുപ്പാർന്ന മനോഹരമായ ജലാശയങ്ങളും ഏറെ ഹൃദ്യമായ അനുഭവമാണ് പകർന്നു തരുന്നത്. ശുദ്ധമായ സമൃദ്ധജലം ധാരാളം കിട്ടുന്ന സ്ഥലമാണ് യാംബു അൽ നഖ്ൽ. മരുഭൂമിയുടെ മുകൾ പരപ്പിൽ നിന്ന് പ്രവഹിക്കുന്ന ശക്തമായ ജല ധാരകൾ പല ഭാഗങ്ങളിൽ ഇവിടെ കാണാം. ഉറവുകളുടെ നാട് എന്നാണ് ഈ ഗ്രാമപ്രദേശം നേരത്തെ തന്നെ അറിയപ്പെടുന്നത്. പണ്ട് സുലഭമായ ജല സ്രോതസുകൾ ധാരാളമായി ഇവിടെ ഉണ്ടായിരുന്ന തായും പിന്നീട് അവയിൽ പലതും മണ്മറഞ്ഞതായും പ്രദേശത്തെ പഴമക്കാർ പറയുന്നു; ഈന്തപ്പനത്തോട്ടങ്ങളുടെ നാഡി ഞരമ്പുകളായിരുന്ന ശക്തമായ നീരുറവകളാണ് യാംബുവിന് 'ഉറവ്' എന്ന അർഥം ലഭിക്കുന്ന ആ പേര് ലഭിക്കാൻ തന്നെ കാരണം. യാംബു അൽ നഖ്ലിലെ പ്രസിദ്ധമായ ഇരുപത്തിയഞ്ച് ഉറവകളുടെ പേരുകൾ ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം. ഇവയിൽ വളരെ പ്രസിദ്ധമാണ് ഐൻ അലി (അലിയുടെ ഉറവ ), ഐൻ ഹസ്സൻ (ഹസ്സന്റെ ഉറവ ), ഐൻ ഹുസൈൻ (ഹുസൈന്റെ ഉറവ) എന്നിവ. ഐൻ അൽ ബറകാത്ത് (അനുഗ്രഹങ്ങളുടെ ഉറവ), ഐൻ അൽ ജാബരിയ, ഐൻ അൽ അജ്ലാൻ തുടങ്ങിയവയിൽ ജലപ്രവാഹം ഇന്നും കൗതുക കാഴ്ച്ചയായി തന്നെ നിലനിൽക്കുന്നു. പ്രദേശത്തെ ഗ്രാമങ്ങളുടെ പേരുകളിൽ പലതും ഉറവകളുടെ നാമങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് നൽകിയിരിക്കുന്നത്.
സുലഭമായ ജല ലഭ്യതയിൽ അതിരറ്റ് സന്തോഷിക്കുന്ന സ്വദേശികളായ കർഷകർ ഇവിടുത്തെ കൃഷിത്തോട്ടങ്ങളിലെ പതിവ് കാഴ്ചയാണിപ്പോൾ. വിവിധ പച്ചക്കറിക ളുടെയും പഴങ്ങളുടെയും തൈകളും മറ്റും നനച്ചു കൊണ്ടിരിക്കുന്ന കർഷകരുടെ സാന്നിധ്യം ഇപ്പോൾ ഇവിടുണ്ട്. വിവിധ പഴങ്ങളും ഈന്തപ്പന, ചെറുനാരങ്ങ, മൈലാഞ്ചി എന്നിവ വളരെ വ്യാപകമായി കൃഷി ചെയ്യുന്നു. അത്തിപ്പഴം, ഉറുമാൻ പഴം, വാഴ, ബദാം, ബറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മപ്പുറം പഴക്കമുണ്ട് പ്രദേശത്തിന്റെ ചരിത്രത്തിന്.
പ്രവാചകന്റെ മരുമകനായ അലി ബിൻ അബീത്വാലിബ് യാംബു അൽ നഖ്ലിൽ എത്തിയ കാലത്താണ് അവിടുത്തെ നീരുറവകൾ കണ്ടെത്തിയതെന്നും പ്രദേശത്തെ കാർഷിക മേഖലകളിൽ പെട്ട അൽ ബത്ന, അൽ ബാഗി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും അറിയപ്പെടുന്ന ഐൻ അലി, ഐൻ ഹസ്സൻ, ഐൻ ഹുസൈൻ തുടങ്ങിയ പേരുകൾ ഇക്കാരണം കൊണ്ടാണ് ഉണ്ടായതെന്നും യാംബുവിലെ ചരിത്ര ഗവേഷകനായ സാലിഹ് അൽ ജുഹാനി പറഞ്ഞു.
പഴമയുടെ പെരുമ വിളിച്ചോതുന്ന പൗരാണിക ഗ്രാമങ്ങളുടെ ശേഷിപ്പുകൾ ധാരാളമുള്ളതും യാംബു അൽ നഖ്ലിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന ഘടകമാണ്. ഇവിടുത്തെ കാർഷിക മേഖലയിലെ ജലധാരാ കാഴ്ചകൾ മലയാളികൾക്ക് നാട്ടിലെ ഗ്രാമീണ ഭംഗി നുകരാൻ കഴിയുന്ന പോലുള്ള ഗൃഹാതുര ഓർമകളാണ് പകർന്നു നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.