സൗദി മന്ത്രിസഭായോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യത്തിന് ലഭിക്കുന്ന വർധിച്ചുവരുന്ന അന്താരാഷ്ട്ര പിന്തുണയെ സൗദി മന്ത്രിസഭ പ്രശംസിച്ചു. ചൊവ്വാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. ചെങ്കടൽ, ബാബ് അൽമന്ദബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലെ സുരക്ഷാ ഭീഷണികളിൽനിന്ന് അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളും വാണിജ്യ മാർഗങ്ങളും ഊർജ്ജ വിതരണ ശൃംഖലകളും സംരക്ഷിക്കുന്നതിനാണ് ഈ നാവിക സഖ്യം പ്രവർത്തിക്കുന്നത്.
ഗസ്സ മുനമ്പിലെ നിരായുധീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ കരാർ സമഗ്രമായ ഒരു രാഷ്ട്രീയ പാതയ്ക്ക് അടിത്തറയാകുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. സമഗ്ര സമാധാന പദ്ധതിയുടെ പൂർണ്ണമായ നടപ്പാക്കലിലേക്ക് ഇത് നയിക്കുമെന്നും, സ്വയം നിർണായാവകാശത്തിനും സ്വതന്ത്ര രാഷ്ട്ര സ്ഥാപനത്തിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുമെന്നും യോഗം നിരീക്ഷിച്ചു. ഈ നേട്ടം കൈവരിക്കുന്നതിനായി മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി, അമേരിക്ക, സമാധാന കൗൺസിൽ എന്നിവരുടെ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിെൻറ വിവരങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. കൂടാതെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ, സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽഷറഅ്, തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും, ഉഭയകക്ഷി സഹകരണ സാധ്യതകളും മന്ത്രിസഭ അവലോകനം ചെയ്തു.
അടുത്ത വർഷം ഏപ്രിൽ മാസത്തിൽ അഞ്ചാമത് റിയാദ് അന്താരാഷ്ട്ര മാനുഷിക ഫോറം സംഘടിപ്പിച്ചുകൊണ്ട് രാജ്യത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. വിവിധ ദേശീയ പദ്ധതികളുടെയും തന്ത്രങ്ങളുടെയും പുരോഗതി അവലോകനം ചെയ്ത യോഗം, ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ കൈവരിച്ച മികച്ച നേട്ടങ്ങളെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.