റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവുകാലത്തിന്റെ സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. കോവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും സൽമാൻ രാജാവിന്റെ നിർദേശാനുസരണം സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് സംബന്ധമായ സാമ്പത്തിക പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം ആരംഭിച്ചത്.
2023 ഡിസംബർ 31ന് തീരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കാലാവധിയാണ് വീണ്ടും നീട്ടുന്നത്. രണ്ടു വർഷം മുമ്പ് ആരംഭിച്ച ഈ സംരംഭത്തിലെ കാലാവധി നിരവധി തവണ നീട്ടി നൽകിയിരുന്നു.
വ്യവസ്ഥകൾ പാലിക്കുന്ന നികുതിദായകർക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് കൂടുതൽ സാവകാശം അനുവദിക്കുന്നത്. എല്ലാ നികുതി സംവിധാനങ്ങളിലും രജിസ്ട്രേഷനിലും നികുതിയൊടുക്കുന്നതിലും ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും വൈകിയതിനുള്ള പിഴകളും റിട്ടേൺ തിരുത്തിയതിനുള്ള പിഴയും ഈ ഇളവിന്റെ പരിധിയിൽ വരും. ഇലക്ട്രോണിക് ഇൻവോയ്സിങ്ങുമായി ബന്ധപ്പെട്ടതും മൂല്യവർധിത നികുതിയുടെ മറ്റു പൊതു വ്യവസ്ഥകൾ സംബന്ധിച്ചതുമായ പിഴകളും ഇതിലുൾപ്പെടുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. എല്ലാ നികുതിദായകരോടും കാലാവധി നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.