റിയാദ്: കോവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവൺമെൻറിെൻറ വന്ദേ ഭാരത് മിഷൻ മൂന്നാം ആഴ്ചയിലെ റിയാദിൽനിന്നുള്ള ആദ്യ വിമാനം ശ്രീനഗറിലേക്ക് പുറപ്പെട്ടു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ എ 1932 വിമാനം 154 യാത്രക്കാരുമായി വെള്ളിയാഴ്ച ഉച്ചക്കാണ് പുറപ്പെട്ടത്. 142 മുതിർന്നവരും ആറ് കുട്ടികളും ഇതിൽ നാടണഞ്ഞു. അതേസമയം, എയർ ഇന്ത്യയുടെ ടിക്കറ്റ് വിതരണത്തിലെ അപാകത യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. ഇൗയാഴ്ചയിലെ വിമാനങ്ങളിൽ പോകാൻ കഴിഞ്ഞ മൂന്നു ദിവസമായി ടിക്കറ്റ് വാങ്ങാനെത്തിയവർ റിയാദിലെ ഒാഫിസിൽ ഏറെ പ്രയാസത്തിലായി. റിയാദിലെ കിഴക്കൻ പ്രവിശ്യകളായ വാദി ദിവാസിർ, ഖർജ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുപോലും എത്തിയ യാത്രക്കാർ ഇവരിലുണ്ട്. രാവിലെ ആറുമുതൽ സുലൈമാനിയയിലെ എയർ ഇന്ത്യ ഓഫിസിന് മുന്നിൽ ഇവർ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണ്.
രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു വരെയാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച പുറപ്പെട്ട ശ്രീനഗർ വിമാനം, ഞായറാഴ്ചയിലെ ഹൈദരബാദ്, തിരുവനന്തപുരം വിമാനങ്ങൾ, തിങ്കളാഴ്ചയിലെ ലഖ്നോ വിമാനം, ജൂൺ നാലിനുള്ള ചെന്നൈ വിമാനം എന്നിവയിലേക്കുള്ള ടിക്കറ്റുകളുടെ വിതരണമാണ് ഇൗ ദിവസങ്ങളിൽ നടന്നത്. ഏതൊക്കെ ദിവസത്തെ വിമാനങ്ങൾക്കാണ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നതെന്നും യാത്രക്കാർ ഏതൊക്കെ ദിവസങ്ങളിലാണ് ടിക്കറ്റ് കൈപ്പറ്റാൻ എത്തേണ്ടതെന്നും എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ ഭാഗത്തേക്കും യാത്ര ചെയ്യേണ്ട യാത്രക്കാർ ബുധനാഴ്ച മുതൽ റിയാദിലെ എയർ ഇന്ത്യ ഓഫിസിന് മുന്നിൽ രാവിലെ മുതൽ എത്തിയിരുന്നു. ശക്തമായ ചൂടും ജനങ്ങളുടെ അമിതമായ തിരക്കും ഏറെ പ്രയാസമുണ്ടാക്കി. കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടി പോലും എയർ ഇന്ത്യ സ്വീകരിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഓരോ വിമാനത്തിലെയും യാത്രക്കാർക്ക് ടിക്കറ്റ് വിതരണത്തിന് ദിവസം നിശ്ചയിക്കുകയോ ഓൺലൈൻ വഴി ടിക്കറ്റ് ലഭ്യമാക്കാൻ സംവിധാനം ഒരുക്കുകയോ വേണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.