ചരിത്രത്തിൽ രേഖപ്പെടുത്തിയ പൗരാണിക പള്ളികൾ ധാരാളമുള്ള സൗദിയിലെ ത്വാഇഫിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വകയുള്ള പ്രശസ്തമായ ഒരു പള്ളിയുണ്ട്. മലയാളിയായ വെളിയങ്കോട് ഉമർ ഖാദിയുടെ മേൽനോട്ടത്തിൽ നിർമിച്ചതെന്ന് പറയുന്ന ഇന്ത്യക്കാരുടെ പള്ളി എന്ന അർഥം വരുന്ന ‘മസ്ജിദുൽ ഹുനൂദ്’ ആണിത്. ത്വാഇഫ് സൂക്ക് ബലദിെൻറ ഹൃദയ ഭാഗത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. 200 വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച പള്ളിയെക്കുറിച്ച് സ്വിസ് ഓറിയൻറലിസ്റ്റായിരുന്ന ജോണ്‍ ലൂയിസ് ബര്‍ക്ക് ഹാര്‍ട്ട് എന്ന ചരിത്രകാരൻ തെൻറ ചരിത്ര രേഖകളിൽ പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യക്കാരനായ ഉമർ ഖാദിയുടെ പ്രത്യേക പരിഗണനയോടെയും അന്നത്തെ സമ്പന്നരായ ചില ഇന്ത്യക്കാരുടെ സാമ്പത്തിക സഹായത്തോടെയുമാണ് ഈ പള്ളി നിർമിച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1814ൽ ഹജ്ജ് നിർവഹിക്കാനെത്തിയ ബര്‍ക്ക് ഹാര്‍ട്ട് ഹജ്ജുവേളയിൽ പിടിപെട്ട അസുഖത്തെ തുടർന്ന് കൈറോയിലാണ് മരിച്ചത്. മറ്റു ചില ഇസ്ലാമിക ചരിത്രകാരന്മാരും ത്വാഇഫിലെ മസ്ജിദുൽ ഹുനൂദിനെക്കുറിച്ച പരാമർശം നടത്തിയിട്ടുണ്ട്. എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തുന്നതിനു മുമ്പ് ദാരിദ്ര്യം അനുഭവപ്പെട്ട ഒരു കാലഘട്ടത്തിലൂടെ അറേബ്യ കടന്നു പോയിട്ടുണ്ട്. ത്വാഇഫ് സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുമ്പ് അന്ന് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു.
പള്ളികൾ നിർമിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലേക്കും അന്ന് ഹിജാസിൽ നിന്ന് കത്തുകൾ അയച്ചിരുന്നുവത്രെ. അറേബ്യൻ ചരിത്രത്തിെൻറ പിന്നിട്ട വഴികൾ അന്വേഷിക്കുമ്പോൾ അന്നത്തെ ഇന്ത്യയുടെ സമ്പന്നത കൂടി ബോധ്യമാകും. വെളിയങ്കോട് ഉമർ ഖാദി പ്രത്യേകം താൽപര്യം കാണിച്ച് കേരളത്തിൽ നിന്ന് പണം കണ്ടെത്തി പണിത ഈ പള്ളിയും കാലാന്തരത്തിൽ ഒരുപാട് തവണ പുനർ നിർമിക്കപ്പെട്ടുവെന്ന് അറബി ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മസ്ജിദുൽ ഹുനൂദിനെ ‘മസ്ജിദ് ഹിന്ദ്’ എന്നും അവിടത്തെ പഴയ ആളുകൾ ഇന്നും വിളിക്കുന്നു. ഗ്രാമീണരായ ഇവിടത്തെ സ്വദേശികളായ അറബികൾ പള്ളിയുടെ പരിസര പ്രദേശങ്ങളിൽ ഈത്തപ്പഴക്കച്ചവടം നടത്തുന്നു. ഇന്ത്യക്കാരായ സന്ദർശകരെ കാണുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ ‘ഈ പള്ളി നിങ്ങൾ ഇന്ത്യക്കാരുടെ പള്ളി’യാണ് എന്ന് പറയുന്ന സ്വദേശികളുടെ വാക്കുകൾ കേൾക്കാം. സന്ദർശകരെ മന്ദഹാസത്തോടെ വരവേറ്റ് സാധാരണക്കാരായ അറബികൾ നടത്തുന്ന തെരുവ് വാണിഭം ഇവിടത്തെ വേറിട്ടൊരു കാഴ്ച കൂടിയാണ്.
ബ്രിട്ടീഷുകാരനായ ജില്ല കലക്ടറുടെ മുഖത്ത് നോക്കി ഈ മണ്ണില്‍ നികുതി കെട്ടാന്‍ വെള്ളക്കാര്ക്കവകാശമില്ലെന്ന് പ്രഖ്യാപിച്ച് നികുതി നിഷേധ പ്രസ്ഥാനം നടത്തിയ വ്യക്തി കൂടിയാണ് വെളിയങ്കോട് ഉമർ ഖാദി (1765-1844). നികുതി ബഹിഷ്കരിക്കാൻ മഹാത്മ ഗാന്ധി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിെൻറ കാലത്തിനും പതിറ്റാണ്ടുകൾക്കു മുമ്പ് മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തുനിന്നു. ഉമർ ഖാദിയുടെ ചരിത്രത്തിന് പ്രധാനമായും പ്രാദേശിക വിവരണങ്ങളാണ് ചരിത്രകാരന്മാർ ആശ്രയിക്കുന്നത്. ബ്രിട്ടീഷ് രേഖകളിൽ അദ്ദേഹം ഒന്നാന്തരം ബ്രിട്ടീഷ് ശത്രുവാണ്. 1902 മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച ‘സ്ട്രെയിഞ്ച്’ റിപ്പോർട്ടിൽ ബ്രിട്ടീഷ് വിരോധികളുടെ കൂട്ടത്തിൽ ഉമർ ഖാദിയെ കൂടി ഉൾപ്പെടുത്തിയത് കാണാം. ബ്രിട്ടീഷ് സാമ്രാജ്യത്വ വിരോധിയും ഇസ്ലാമിക പണ്ഡിതനുമായി അറിയപ്പെടുന്ന കേരളത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളിൽ പ്രമുഖനായിരുന്നു ഉമർ ഖാദി.
കേരളീയ ചിഹ്നങ്ങളും പദങ്ങളും സാംസ്കാരിക അടയാളങ്ങളും കൊണ്ട് അറബിക്കവിതയെ പുണർന്ന പ്രതിഭാശാലികൂടിയാണ് അദ്ദേഹം. കേരളീയ മുസ്ലിംകളുടെ സാമൂഹികവും സാംസ്കാരികവുമായ നഖചിത്രങ്ങളാണ് ഉമര്‍ ഖാദിയുടെ കവിതകള്‍. നല്ല സൂഫിയും പാരമ്പര്യ ചികിത്സകനും കൂടിയായിരുന്നു അദ്ദേഹം. ഓരോ ഇന്ത്യക്കാരനും അതിലുപരി ഓരോ മലയാളിക്കും അഭിമാനമാണ് ത്വാഇഫിലെ ‘മസ്ജിദുൽ ഹുനൂദ്’. ആധുനിക ഗതാഗത സൗകര്യങ്ങൾ വരുന്നതിന് മുമ്പ് അറബ് നാട്ടിലെത്താൻ മാസങ്ങളും വർഷങ്ങളുമെടുക്കുമായിരുന്നു. എന്നിട്ടും ഇവിടങ്ങളിൽ വന്ന് സേവന ത്യാഗം ചെയ്യാൻ സമയം കണ്ടെത്തിയ മഹാന്മാർ പലരും കേരളക്കരയിൽ നിന്നും ഉണ്ടായിരുന്നു. ത്വാഇഫിെൻറ തെരുവോരങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ ‘മസ്ജിദുൽ ഹുനൂദി’നെ പോലുള്ള ചരിത്ര പള്ളികൾ നാം കാണുമ്പോൾ ഗൃഹാതുരമായ ഓർമകളാണ് മനസ്സിലേക്ക് ഓടിയെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.