ഹജ്ജ് പ്രദേശങ്ങളിൽ തീർഥാടകരെ സഹായിക്കാൻ അണിചേർന്ന തനിമ വളൻറിയർമാർ
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസൺ സമാപിച്ചതോടെ തനിമയുടെ കീഴിലുള്ള വളൻറിയർ സേവനം അവസാന ഘട്ടത്തിലാണെന്ന് ജനറൽ കൺവീനർ തമീം അബ്ദുല്ല മമ്പാടും ക്യാപ്റ്റൻ അബ്ഷീർ വളപട്ടണവും അറിയിച്ചു. സൗദി അധികൃതരുടെ പ്രത്യേക പെർമിറ്റോടെ പ്രവർത്തിച്ച വളൻറിയർമാർ നൂറുകണക്കിന് ഇന്ത്യൻ ഹാജിമാർക്ക് താങ്ങായി.
മക്കയിലെ അസീസിയ, നസീം പ്രദേശങ്ങളിലും മദീനയിലും നിലവിൽ സേവനം തുടരുന്നുണ്ട്. ഹാജിമാർ മടങ്ങുന്നതുവരെ ഭക്ഷണ വിതരണവും, ഒപ്പം വളൻറിയർമാർ നൽകുന്ന ചുടു കഞ്ഞിയും അച്ചാറും വിതരണം ചെയ്യുന്നത് തുടരും. അസീസിയ കേന്ദ്രീകരിച്ചുള്ള ഈ വിതരണം ജിദ്ദയിൽ നിന്നടക്കമുള്ള വളൻറിയർമാരാണ് കാര്യക്ഷമമാക്കുന്നത്. മക്കയിലെ സേവനങ്ങൾ ഏകോപിപ്പിക്കുന്നത് എ.പി. മജീദ്, സഫീർ അലി എന്നിവരാണ്. തനിമ വളൻറിയർമാരുടെ മാതൃകാപരമായ സേവനത്തെ ഹജ്ജ് കോൺസൽ സദഫ് ചൗധരി പ്രത്യേകം അഭിനന്ദിച്ചു.അറഫ, മിന, മുസ്ദലിഫ, ഹറം എന്നിവിടങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും സജീവമായിരുന്ന ടീം, വഴിതെറ്റിയ ഹാജിമാരെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
കൂടാതെ ഗൈഡൻസ്, ക്രൗഡ് മാനേജ്മെൻറ്, ബസ് ട്രാൻസ്പോർട്ട് സഹായം, ഭാഷാ സഹായം എന്നിവയും ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ച് ലഭ്യമാക്കി. കൃത്യമായ പരിശീലനവും സർക്കാർ പെർമിറ്റും നേടിയാണ് നൂറുകണക്കിന് വളൻറിയർമാർ ഇത്തവണ രംഗത്തിറങ്ങിയത്. ഹാജിമാരുടെ സുരക്ഷയ്ക്കായി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത വളൻറിയർമാരെ തനിമ കേന്ദ്ര പ്രസിഡൻറ് എ. നജ്മുദ്ദീൻ അഭിനന്ദിച്ചു. തനിമയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സൗദി അധികൃതർക്കും ഇന്ത്യൻ ഹജ്ജ് മിഷനും സഹകരിച്ച ഹാജിമാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.