യാംബു: രാജ്യത്തെ അഭ്യന്തര വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായ ‘സമ്മർ സീസൺ’കാമ്പയിനെ വരവേൽക്കാൻ യാംബുവിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒരുങ്ങി. ‘തനഫുസ്’(ശ്വസിക്കുക) എന്ന തലക്കെട്ടിലാണ് സെപ്തംബർ 30 വരെ നീളുന്ന വേനൽക്കാല കാമ്പയിൻ. വേനലവധി രാജ്യത്ത് തന്നെ ചെലവഴിക്കാൻ അവസരമൊരുക്കി 10 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ടൂറിസം വകുപ്പ് ഇതിനായി തെരഞ്ഞെടുത്തത്. ഇവയിൽ യാംബുവിലെ വിനോദ സഞ്ചാര മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്. റോയൽ കമീഷൻ അതോറിറ്റി നിർമിച്ച യാംബു തടാകവും അതിനോട് ചേർന്നുള്ള പുൽമേടുകളും പാർക്കുകളും മനോഹര കാഴ്ചയാണ്. രാജ്യത്തെ ടൂറിസം മാപ്പിൽ ഇടം പിടിച്ച ഈ തടാകം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിയിട്ടുണ്ട്.
2,982 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള തടാകത്തിൽ 4,175 ക്യൂബിക്ക് മീറ്റർ വെള്ളം സാധാരണ ഉണ്ടാവാറുണ്ട്. ഈ തടാകത്തിന് ചുറ്റും 21.276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ പുൽമേട്ടിലാണ് പാർക്ക് ഒരുക്കിയത്. തടാകം കേവലം ഉല്ലാസ കേന്ദ്രം മാത്രമല്ല. വിവിധതരം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ്. ഇതിലൂടെ കൊതുകുകളുടെ പ്രജനനത്തിന് തടയിടാനും കഴിയുന്നു. മത്സ്യങ്ങളെ പിടിക്കരുതെന്ന മുന്നറിയിപ്പ് ഫലകവും തടാകത്തിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് വിശ്രമിക്കാനും ഒന്നിച്ചിരുന്ന് ഉല്ലസിക്കാനും കുട്ടികൾക്ക് വിനോദങ്ങളിൽ മുഴുകുവാനും സൗകര്യങ്ങളുണ്ട്.
തടാകത്തിനു ചുറ്റും ഈന്തപ്പനകളുടെയും തെങ്ങിെൻറയും മറ്റു വൃക്ഷലതാദികളുടെയും നിബിഡമായ കാഴ്ചകളും തണൽ നൽകുന്ന ഇടങ്ങളും കല്ലുകൾ പതിച്ച് ഭംഗിയാക്കി തീർത്ത നടപ്പാതകളും ഉണ്ട്. വർണാഭമായ അലങ്കാര വിളക്കുകൾ രാത്രി കാഴ്ചകളെ വശ്യമനോഹരമാക്കുന്നു. തടാകത്തിനകത്തെ വെള്ളച്ചാട്ടവും കുറ്റിച്ചെടികളാൽ അലങ്കരിച്ച തടാകത്തിന് കുറുകെയുള്ള മേൽപ്പാലവും സന്ദർശകരെ ആകർഷിക്കുന്നതാണ്. നമസ്കരിക്കാനുള്ള പ്രാർഥന ഹാളും പാർക്കിനോടനുബന്ധിച്ച് തന്നെയുണ്ട്. ഭിന്നശേഷിക്കാർക്കായി എട്ട് പാർക്കിങ് കേന്ദ്രങ്ങളുൾപ്പെടെ 172 കാർ പാർക്കിങ് പോയിൻറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ടൂറിസ്റ്റുകൾക്ക് ഇൻറർനെറ്റ് സൗകര്യം
അൽബാഹ: അൽബാഹ മേഖലയിലെ റിസോർട്ടുകളിൽ വേനലവധി ചെലവഴിക്കാനെത്തുന്നവർക്ക് മികച്ച ഇൻറർനെറ്റ് സേവനം ലഭിക്കാൻ സംവിധാനം. സൗദി ടെലികോമിെൻറ അഞ്ച് മൊബൈൽ ടവർ യൂനിറ്റുകളെത്തിയാണ് ഇൻറർനെറ്റ് സൗകര്യം ഒരുക്കിയത്. അൽബാഹ ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസിെൻറ നിർദേശത്തെ തുടർന്നാണ് നടപടി. അൽബാഹ പട്ടണത്തിലും മേഖലയിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തുന്ന സന്ദർശകർക്ക് ഇൻറർനെറ്റ് സേവനം കൂടുതൽ കാര്യക്ഷമാക്കുന്നതിനാണിത്. വരുംദിവസങ്ങളിൽ അഞ്ച് യൂനിറ്റുകൾ കൂടി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.